പ്രതിസ്ഥാനത്ത് എത്ര ഉന്നതനായാലും നടപടി; അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി 

എന്നും അതിജീവിതക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍


തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടിയുണ്ടാകും. എന്നും അതിജീവിതക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ചില ആശങ്കകള്‍ നടി അറിയിച്ചു. കോടതിയെ സമീപിച്ചത് സര്‍ക്കാര്‍ നടപടികളിലുള്ള വീഴ്ചയുടെ പേരിലല്ലെന്നും അതിജീവിത പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. കോടതിയില്‍ നടന്നിട്ടുള്ള ചില കാര്യങ്ങളില്‍ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തില്‍ കൂടുതല്‍ സമയം ലഭിക്കാനും വേണ്ടിയാണ് ഇത് ചെയ്തത്. മുഖ്യമന്ത്രി വ്യക്തമാക്കി.

ആക്രമണത്തിനിരയായ നടി സെക്രട്ടേറിയറ്റിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. രാവിലെ 10 മണിക്കായിരുന്നു കൂടിക്കാഴ്ച. ഭാഗ്യലക്ഷ്മിക്കൊപ്പമാണ് നടി സെക്രട്ടേറിയറ്റിലെത്തിയത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും വേണ്ടെന്ന് നടിക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കേസില്‍ സര്‍ക്കാര്‍ നടിക്കൊപ്പം തന്നെയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്ന്, സന്ദര്‍ശനത്തിന് ശേഷം അതിജീവിത വ്യക്തമാക്കിയിരുന്നു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാവിധ സപ്പോര്‍ട്ടും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതില്‍ സന്തോഷമുണ്ട്. കേസില്‍ തന്നോടൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും നടി പറഞ്ഞു.

അതേസമയം, കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. ഡിജിപിയെയും എഡിജിപിയെയും മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ചു വരുത്തി. കേസുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണം സുതാര്യമായി മുന്നോട്ടുകൊണ്ടുപോകണം. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി  നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com