തിരുവനന്തപുരം: ഒരു കാരണവശാലും സിൽവര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിന്റെ അടുത്ത 50 വര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതിയാണ് കെ റെയിലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ അനുമതി കിട്ടിയാലുടൻ പദ്ധതി നടപ്പാക്കും. സിൽവർ ലൈൻ പദ്ധതി പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
സിൽവര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മാധ്യമങ്ങളെ കണ്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു.
സിൽവര്‍ ലൈൻ പദ്ധതിയുടെ പ്രവര്‍ത്തനങ്ങൾ തത്കാലത്തേ നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ എന്നാണ് ഇന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടതില്ലെന്ന് ധാരണയായെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനും നിര്‍ദേശിച്ചു. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സിൽവര്‍ ലൈൻ പദ്ധതിക്കായി നിയോഗിച്ചിരുന്നത്. പദ്ധതിക്കുള്ള കേന്ദ്ര അനുമതി കിട്ടിയിട്ട് മതി ഇനി ബാക്കി എന്തെങ്കിലും നടപടി എന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ