തിരുവനന്തപുരം: സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് മന്ത്രിസഭാ യോഗത്തിൽ. പാൽ വില ലീറ്ററിന് 6 രൂപ കൂട്ടിയേക്കും. എട്ടു രൂപയുടെ വർധനയാണ് മിൽമ ആവശ്യപ്പെട്ടതെങ്കിലും ആറു രൂപയുടെ വർധനയാകും ഉണ്ടാവുക. വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താൻ ആണ് മദ്യവില കൂട്ടുന്നത് പരിഗണിക്കുന്നത്.
കർഷകരിൽ നിന്ന് ലിറ്ററിന് 37 രൂപ മുതൽ 39 രൂപ വരെ നൽകിയാണ് മിൽമ പാൽ സംഭരിക്കുന്നത്. ഈ പാൽ മിൽമ വിൽക്കുന്നത് ലീറ്ററിന് 50 രൂപയ്ക്കാണ്. സംഭരണ വിതരണ വിലയിലെ അന്തരം 13 രൂപ. പാൽ വില ഉയർത്തുന്നതിന്റെ നേട്ടം തങ്ങൾക്ക് ലഭിക്കുമോ എന്ന ചോദ്യമാണ് ക്ഷീര കർഷകരിൽ നിന്ന് ഉയരുന്നത്. വർധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമയുടെ പ്രഖ്യാപനം.
175 കോടി രൂപയിലേറെ വരുമാന നഷ്ടം
മദ്യ ഉത്പാദകരിൽ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതിയാണ് ഒഴിവാക്കുന്നത്. ഇതിലൂടെ 175 കോടി രൂപയിലേറെ വരുമാന നഷ്ടമാണ് സർക്കാരിന് ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഇങ്ങനെയുണ്ടാവുന്ന നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് മദ്യത്തിന്റെ വില കൂട്ടുന്നത്. മദ്യവില ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് മന്ത്രിസഭാ യോഗം ഇന്ന് പരിശോധിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ