കൊച്ചി: കൊച്ചി എളംകുളത്ത് കൊല്ലപ്പെട്ട നേപ്പാളി യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്. ഭാഗീരഥി ധാമിയെ കൊലപ്പെടുത്തിയശേഷം നേപ്പാളിലേക്ക് കടന്ന, യുവതിക്കൊപ്പം താമസിച്ചിരുന്ന റാം ബഹദൂറിനെ നേപ്പാള്‍ പൊലീസ് പിടികൂടിയിരുന്നു. ഇപ്പോള്‍ നേപ്പാള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള റാം ബഹദൂറിന്റെ ഫോണില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
ഭാഗീരഥി ധാമി ജൂണില്‍ നേപ്പാളിലേക്ക് പോയി മടങ്ങി വന്ന ശേഷമാണ് റാം ബഹദൂറിന് സംശയം ബലപ്പെടുന്നത്. ധാമി മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുന്നതും സംശയത്തിന് കാരണമായി. ഭാഗീരഥി ഗര്‍ഭിണിയാണോ എന്നും റാം ബഹദൂറിന് സംശയം ഉണ്ടായിരുന്നു. സെപ്റ്റംബറില്‍ പ്രഗ്നന്‍സി കിറ്റ് ഉപയോഗിച്ച് ഗര്‍ഭ പരിശോധനയും നടത്തി.
ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഒക്ടോബര്‍ 24നാണ് ഭാഗീരഥിയുടെ മൃതദേഹം എളംകുളത്തെ വാടകവീട്ടില്‍ പുതപ്പിലും പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് റാം ബഹദൂര്‍ ഭാഗീരഥിയെ കൊലപ്പെടുത്തിയത്. ഭാഗീരഥിയുടെ മൃതദേഹത്തിന്റെ ഫോട്ടോയും മൊബൈലില്‍ പകര്‍ത്തിയിരുന്നു.
ഇപ്പോള്‍ നേപ്പാള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള റാം ബഹദൂറിനെ വിട്ടുകിട്ടാന്‍ കൊച്ചി സൗത്ത് പൊലീസ് നടപടികള്‍ ഊര്‍ജിതമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഉള്‍പ്പെടെ സഹായത്തോടെ പ്രതിയെ കേരളത്തിലെത്തിക്കാനാണ് ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പൊലീസ് സൂചിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ