'ഉറങ്ങുകയായിരുന്നു, ഒന്നും അറിയില്ല'; ഡ്രൈവറാണോ എന്ന ചോദ്യത്തിന് ടൂര്‍ ഓപ്പറേറ്റര്‍ എന്ന് മറുപടി, ജോമോന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് 

വടക്കഞ്ചേരി അപകടം നടന്നതിന് പിന്നാലെ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്
ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍, സ്‌ക്രീന്‍ഷോട്ട്‌
ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍, സ്‌ക്രീന്‍ഷോട്ട്‌

പാലക്കാട്: വടക്കഞ്ചേരി അപകടം നടന്നതിന് പിന്നാലെ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഡ്രൈവറാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ടൂര്‍ ഓപ്പറേറ്റാണെന്നായിരുന്നു ജോമോന്റെ മറുപടി. ഉറങ്ങുകയായിരുന്നുവെന്നും ഒന്നും അറിയില്ലെന്നുമായിരുന്നു ഇന്നലെ രാത്രി സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുന്നതിന് മുന്‍പത്തെ അവസാന പ്രതികരണം. പൊലീസ് നിര്‍ബന്ധിച്ചിട്ടും ആശുപത്രിയില്‍ പോയി പ്രാഥമിക ചികിത്സ പോലും എടുക്കാന്‍ തയ്യാറാവാതെയാണ് ജോമോന്‍ മുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്തിന് സമീപം ഇന്നലെ രാത്രി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്കായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കൊല്ലം ചവറയില്‍ വച്ചാണ് ഒളിവില്‍ പോയ ജോമോന്‍ പിടിയിലായത്. തിരുവനന്തപുരത്തേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചവറ പൊലീസ് ജോമോനെ പിടികൂടിയത്.

അപകടത്തിന് പിന്നാലെ ഇയാള്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നാലെ അവിടെ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കടക്കാനായിരുന്നു ശ്രമം. അഭിഭാഷകനെ കാണാനായി കാറില്‍ പോകുമ്പോഴാണ് ഇയാള്‍ പൊലീസിന്റെ വലയിലായത്. ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇന്നലെ രാത്രി പതിനൊന്നരയോടെ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം വച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറി. ബസില്‍ ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗത മണിക്കൂറില്‍ 97.72 കിലോമീറ്റര്‍ ആയിരുന്നുവെന്ന് ബസിലെ ജിപിഎസില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 

സംഭവത്തില്‍ വിദ്യാര്‍ഥികളടക്കം ഒന്‍പത് പേരാണ് മരിച്ചത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഏഴുപേരുടെ നില ഗുരുതരമാണ്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോകുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com