'ഉത്സാഹത്തോടെ പോയി, തിരിച്ചെത്തിയത് ചേതനയറ്റ ശരീരം'; വിതുമ്പി നാട്

വിനോദയാത്രയ്ക്കായി സന്തോഷത്തോടെ സ്‌കൂളില്‍ നിന്ന് പോകുമ്പോള്‍ ഇങ്ങനെ ഒരു വിധി ചേതനയറ്റ മൃതദേഹങ്ങളുടെ രൂപത്തില്‍ വരുമെന്ന് ഒരിക്കലും ആരും കരുതി കാണില്ല.
മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ വൈകാരിക നിമിഷങ്ങള്‍, സ്‌ക്രീന്‍ഷോട്ട്
മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ വൈകാരിക നിമിഷങ്ങള്‍, സ്‌ക്രീന്‍ഷോട്ട്

കൊച്ചി: വിനോദയാത്രയ്ക്കായി സന്തോഷത്തോടെ സ്‌കൂളില്‍ നിന്ന് പോകുമ്പോള്‍ ഇങ്ങനെ ഒരു വിധി ചേതനയറ്റ മൃതദേഹങ്ങളുടെ രൂപത്തില്‍ വരുമെന്ന് ഒരിക്കലും ആരും കരുതി കാണില്ല. അഞ്ചു കുട്ടികളുടെ അടക്കം ആറ് ചേതനയറ്റ മൃതദേഹങ്ങള്‍ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ എത്തിച്ചപ്പോള്‍ ഒരു നാട് മുഴുവന്‍ ഈറനണിഞ്ഞു. കായിക അധ്യാപകന്റെ അടക്കം ആറു മൃതദേഹങ്ങള്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സ്‌കൂള്‍ പരിസരം വൈകാരിക നിമിഷങ്ങള്‍ കൊണ്ട് നിറഞ്ഞു. തടിച്ചുകൂടിയ എല്ലാവരും കലങ്ങിയ കണ്ണുകളുമായാണ്‌ ആറുപേര്‍ക്കും അന്തിമോപചാരമര്‍പ്പിച്ചത്.

ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സ്‌കൂളില്‍ കുട്ടികളുടെയും കായിക അധ്യാപകന്റെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചത്. ദുരന്ത വാര്‍ത്തയറിഞ്ഞ് നാട് മുഴുവന്‍ സ്‌കൂളിലേക്ക് ഒഴുകിയെത്തി. സഹപാഠികളും രക്ഷിതാക്കളും സാമൂഹിക, രാഷ്ട്രീയ രംഗത്ത പ്രമുഖരും ചേതനറ്റ കുട്ടികളുടെ മൃതദേഹം ഒരു നോക്ക് കാണാന്‍ ഒാടിയെത്തുകയായിരുന്നു.

രക്ഷിതാക്കളുടെ കരച്ചില്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് പോലും താങ്ങാന്‍ കഴിഞ്ഞില്ല. എല്ലാവരും കരഞ്ഞ കണ്ണുകളുമായാണ്‌ സ്‌കൂള്‍ വിട്ടത്. ഒരു മണിക്കൂര്‍ നേരം പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കാരത്തിനായി അഞ്ചു മൃതദേങ്ങള്‍ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. ഇതിനായി സ്‌കൂളില്‍ പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. മന്ത്രിമാരായ ആന്റണി രാജുവും മുഹമ്മദ് റിയാസും അന്തിമോപചാരം അര്‍പ്പിക്കാന്‍ സ്‌കൂളില്‍ എത്തിയിരുന്നു.

ഇന്നലെ രാത്രി പതിനൊന്നരയോടെ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം വച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറി. ബസില്‍ ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗത മണഇക്കൂറില്‍ 97.72 കിലോമീറ്റര്‍ ആയിരുന്നുവെന്ന് ബസിലെ ജിപിഎസില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 

അപകടത്തില്‍ മരിച്ചവരില്‍ മൂന്നുപേര്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും രണ്ടു പേര്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുമാണ്. കെഎസ്ആര്‍ടിസി യാത്രക്കാരായ മൂന്നുപേര്‍ക്കും മരണം സംഭവിച്ചു.

മുളന്തുരുത്തി പൈങ്ങാരപ്പിള്ളി സ്വദേശി ദിയ രാജേഷ് (15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി സ്വദേശി ക്രിസ് വിന്റര്‍ ബോണ്‍ തോമസ് (15), തിരുവാണിയൂര്‍ ചെമ്മനാട് സ്വദേശി എല്‍ന ജോസ് (15) എന്നീ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും, ഉദയംപേരൂര്‍ വലിയകുളം സ്വദേശി അഞ്ജന അജിത്ത് (17), മുളന്തുരുത്തി ആരക്കുന്നം സ്വദേശി ഇമ്മാനുവല്‍ സി എസ് (17) എന്നീ പ്ലസ് ടു വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. സ്‌കൂളിലെ കായിക അധ്യാപകനായ  മുളന്തുരുത്തി ഇഞ്ചിമല സ്വദേശി വിഷ്ണു കെ വി (33)യും മരണപ്പെട്ടു. 

പത്ത്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയത്. ദീപു (24), അനൂപ് (24), രോഹിത് (24) എന്നിവരാണ് മരിച്ച കെഎസ്ആര്‍ടിസി യാത്രക്കാര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com