

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് എം ശിവശങ്കർ തന്നെ താലിചാർത്തിയെന്ന് സ്വപ്ന സുരേഷ്. ‘ചതിയുടെ പത്മവ്യൂഹം ’ എന്ന ആത്മകഥയിലാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ. അമ്പലത്തിൽവച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലികെട്ടി നിറുകയിൽ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പറയുന്നു.
ഔദ്യോഗിക യാത്ര എന്ന നിലയിൽ തമിഴ്നാട്ടിൽ പോയപ്പോഴായിരുന്നു ഇത്. താൻ ശിവശങ്കരന്റെ പാർവതിയായിരുന്നു. അറസ്റ്റിലായതിനു ശേഷം ആദ്യമായി എൻഐഎ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു. മുൻ മന്ത്രി ലൈംഗിക താൽപ്പര്യത്തോടെ സമീപിച്ചതിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി മാത്രമാണു തന്നോടു ലൈംഗിക താൽപര്യത്തോടെ ഇടപെട്ട് വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിച്ചത്. പല പ്രാവശ്യം ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഫോൺ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.
ആത്മകഥയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകൾ, ജയിൽ ഡിഐജി അജയകുമാർ എന്നിവർക്കെതിരെയാണ് ആരോപണങ്ങളുണ്ട്. തൃശൂർ കറന്റ് ബുക്സാണ് ‘ചതിയുടെ പത്മവ്യൂഹം ’പുറത്തിറക്കിയത്. സ്വർണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താൻ റിക്കോർഡ് ചെയ്തത് എൽഡിഎഫിനു തുടർഭരണം ഉണ്ടാവാനായിരുന്നു എന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഭരണം മാറിയാൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും വിശ്വസിപ്പിച്ചാണ് ഓഡിയോ റിക്കോർഡ് ചെയ്യിച്ചത്.
മജിസ്ട്രേട്ടിനു നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പ്രിൻക്ലർ ഡേറ്റ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കോടികൾ സമ്പാദിച്ചു. ആ വിഷയത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടലുണ്ടായെന്നും സ്വപ്ന ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ കുടുംബം, മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ആയിരുന്ന നളിനി നെറ്റോ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി കെ.ടി.ജലീൽ തുടങ്ങിയവരൊക്കെ പല തരത്തിലും വിധത്തിലും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ചരക്കുകൈമാറ്റങ്ങളുടെ ഭാഗമായിരുന്നുവെന്നുമാണ് ഇവർ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates