നരബലിക്ക് ശേഷം ദമ്പതികള്‍ ഇരകളുടെ മാംസം ഭക്ഷിച്ചു; പ്രസാദമെന്നും ആയുരാരോഗ്യത്തിന് വേണ്ടിയെന്നും ഷാഫി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്ക് ശേഷം കൊല്ലപ്പെട്ടസ്ത്രീകളുടെ മാംസം കഴിച്ചിരുന്നതായി പ്രതികളായ ദമ്പതികള്‍. ചോദ്യം ചെയ്യലിലാണ് പ്രതികളായ ഭഗവല്‍ സിങും ഭാര്യ ലൈലയും ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. പൂജയ്ക്കു ശേഷമുള്ള പ്രസാദം ആണെന്നും, ആയുരോരോഗ്യത്തിന് വേണ്ടി ഇരകളുടെ മാംസം ഭക്ഷിക്കാനും ഷാഫി ആവശ്യപ്പെട്ടുവെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
പ്രതികളായ ലൈലയും ഭഗവല്‍ സിങ്ങും ചേര്‍ന്നാണ് സ്ത്രീകളുടെ മാസം മുറിച്ചെടുത്തത്. ഇതിന് ഷാഫി സഹായിക്കുകയും ചെയ്തു. പച്ചയ്ക്ക് മാംസം കഴിക്കുകയാണ് അത്യുത്തമം. അതിന് ബുദ്ധിമുട്ടുള്ളതിനാല്‍ പാചകം ചെയ്ത് കഴിച്ചാലും മതിയെന്ന് ഷാഫി പറഞ്ഞു. അതനുസരിച്ച് മാംസം പാചകം ചെയ്തു കഴിക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു.
ഇരകളുടെ മാംസം പ്രസാദമാണെന്നും മറ്റുള്ളവര്‍ക്കും നല്‍കാനും ഷാഫി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത് നല്‍കാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. ആഭിചാരം സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാനും ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നൽകി.
ബലിക്ക് മുമ്പായി ഇരകളായ സ്ത്രീകളുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങള്‍ ഷാഫി ഊരി വാങ്ങിയിരുന്നു. റോസ്‌ലിയെ എത്തിക്കുന്നതിനായി ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്, ലൈല ദമ്പതികളില്‍ നിന്നും മുഹമ്മദ് ഷാഫി മൂന്നരലക്ഷം രൂപ വാങ്ങി. പത്മത്തെ കൊലപ്പെടുത്തും മുമ്പും ഷാഫി ദമ്പതികളില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയിരുന്നതായും പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ