എല്‍ദോസ് കുന്നപ്പിളളിക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു?; കോവളം എസ്എച്ച്ഒയെ സ്ഥലം മാറ്റി

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കോവളം എസ്എച്ച്ഒയെ സ്ഥലം മാറ്റി. ജി പ്രൈജി യെയാണ് ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എസ്.ബിജോയിക്കാണ് പകരം നിയമനം. മറ്റു നാലു പേർക്കും സ്ഥലംമാറ്റമുണ്ടെങ്കിലും യുവതിയുടെ പരാതിയാണ് പ്രൈജുവിനെതിരെ പെട്ടെന്നുള്ള നടപടിക്കു കാരണമെന്നാണു സൂചന.

എംഎൽഎയ്ക്കെതിരെ യുവതി സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതി അദ്ദേഹം കോവളം എസ്എച്ച്ഒയ്ക്കു കൈമാറിയിരുന്നു. പരാതി പിൻവലിക്കാൻ എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും അതിന് ഇടനിലക്കാരനായി എസ്എച്ച്ഒ നിന്നുവെന്നും യുവതി ആരോപണമുന്നയിച്ചിരുന്നു.

അതേസമയം, അധ്യാപികയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ശനിയാഴ്ച വാദം കേള്‍ക്കും. ജില്ലാ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ ഫയല്‍ ചെയ്തത്. ഹര്‍ജി അഡി.സെഷന്‍സ് കോടതിക്ക് വാദം കേള്‍ക്കാന്‍ കൈമാറി. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപികയാണ് കോവളം പൊലീസിനു പരാതി നല്‍കിയത്. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന പിആര്‍ ജോലി നോക്കുന്ന ഉദ്യോഗസ്ഥയായാണ് യുവതി തന്നെ പരിചയപ്പെട്ടതെന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എല്‍ദോസ് കുന്നപ്പിള്ളി പറയുന്നു. പിന്നീട് പരസ്പരം സൗഹൃദത്തിലായി. വീട്ടിലും ഓഫിസിലും കണ്ടുമുട്ടാറുണ്ടായിരുന്നു. ഒരു ദിവസം ഓഫിസില്‍ എത്തിയ യുവതി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു. ഇതിനുശേഷം പണം ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ പീഡന പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ് ചെയ്തതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി കഴിഞ്ഞ മാസം 28നാണ് യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കമ്മിഷണര്‍ കോവളം സിഐയ്ക്കു പരാതി കൈമാറി. ഇതിനിടെ യുവതിയെ കാണാനില്ലെന്നു കാട്ടി സുഹൃത്ത് വഞ്ചിയൂര്‍ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. പിന്നീട് യുവതി വഞ്ചിയൂര്‍ സ്റ്റേഷനില്‍ ഹാജരായി മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് നാടുവിട്ടതെന്ന് അറിയിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് കേസിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ കോവളം പൊലീസിനോട് ആരാഞ്ഞു. ഇന്നലെ യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചുവരുത്തിയെങ്കിലും പൂര്‍ണമായി മൊഴിയെടുക്കാനായില്ല. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് യുവതി ആശുപത്രിയിലായി.

കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കോടതിയില്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് ലഭിച്ചശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നു യുവതി കോടതിയില്‍ മൊഴി നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് അപേക്ഷ നല്‍കുന്ന കാര്യത്തില്‍ പീന്നീട് തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com