'10 ലക്ഷം വാങ്ങിയത് അയൽവാസി; ഇടനിലക്കാരിയായി; അതിനാണോ മകനെ റാഞ്ചിയത്?'

'കാറില്‍ കയറ്റിയശേഷം ഫോണില്‍ തന്റെയും സഹോദരിയുടേയും ഫോട്ടോ കാണിച്ചു, ഇത് നീയല്ലേയെന്ന് ചോദിച്ചു'
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍

കൊല്ലം: ബന്ധുവില്‍ നിന്നും താന്‍ പണം വാങ്ങിയിട്ടില്ലെന്ന് കൊട്ടിയത്ത് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ ആഷിക്കിന്റെ അമ്മ. അയല്‍വാസിയാണ് 10 ലക്ഷം രൂപ വാങ്ങിയത്. താന്‍ പണം കൊടുക്കുന്നതിന് ഇടനിലക്കാരിയായി നിന്നു എന്നത് സത്യമാണ്. ഇതില്‍ ഇപ്പോള്‍ എന്തുസംഭവിച്ചു എന്നത് തനിക്കറിയില്ലെന്നും അമ്മ പറഞ്ഞു.

മൂന്നു വര്‍ഷം മുമ്പാണ് 10 ലക്ഷം രൂപ അയല്‍വാസി വാങ്ങിയത്. വായ്പ തിരിച്ചടവിന് വേണ്ടിയാണ് അയല്‍വാസിയായ സ്ത്രീ തന്നോട് പണം ആവശ്യപ്പെട്ടത്. എന്നാല്‍ അയല്‍വാസി ഈ പണം തിരികെ നല്‍കിയില്ല. ഇതില്‍ കേസ് നിലവിലുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. 

താന്‍ പണം വാങ്ങിച്ചിട്ടില്ല. തന്റെ ആവശ്യത്തിന് വിനിയോഗിച്ചിട്ടുമില്ല. 2019 ല്‍ നടന്ന സംഭവമാണിത്. ഈ 10 ലക്ഷത്തിന്റെ പേരിലാണോ തന്റെ മകനെ തട്ടിക്കൊണ്ടുപോയതെന്ന് അറിയണമെന്നും അമ്മ ആവശ്യപ്പെട്ടു.

തട്ടിക്കൊണ്ടുപോയവര്‍ മയക്കുഗുളിക നല്‍കി ബോധരഹിതനാക്കിയെന്ന് 14 കാരന്‍ ആഷിക്ക് പറഞ്ഞു.  സഹോദരിയെ അടിച്ചു വീഴ്ത്തിയ ശേഷമാണ് തട്ടിക്കൊണ്ടുപോയത്. റോഡിലൂടെ തന്നെ വലിച്ചിഴച്ചു. തട്ടിക്കൊണ്ട് പോയവര്‍ സംസാരിച്ചത് തമിഴാണെന്നും ആഷിക്ക് പറഞ്ഞു. അയല്‍വക്കത്തെ വീട് വാടകയ്ക്ക് കൊടുക്കുമോ എന്ന് ചോദിച്ചാണ് ഒരാള്‍ വീട്ടില്‍ വന്നത്. 

അതേപ്പറ്റി അറിയില്ലെന്ന് താന്‍ മറുപടി പറഞ്ഞു. തിരികെ അകത്തേക്ക് പോയ ഉടനെ വീണ്ടും കതകില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ അച്ഛന്റെ ഫോണ്‍നമ്പര്‍ പറയാന്‍ ആവശ്യപ്പെട്ടു. അതുപറയുന്നതിനിടെ മറ്റൊരാള്‍ മൂക്കില്‍ തുണി അമര്‍ത്തിപ്പിടിച്ച് തന്നെ എടുത്തു. തടയാന്‍ വന്ന സഹോദരിയെ അടിച്ചു വീഴ്ത്തിയെന്നും ആഷിക്ക് പറഞ്ഞു. 

കാറില്‍ കയറ്റിയശേഷം ഫോണില്‍ തന്റെയും സഹോദരിയുടേയും ഫോട്ടോ കാണിച്ചു. ഇത് നീയല്ലേയെന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞപ്പോള്‍, മിണ്ടരുതെന്ന് ഭീഷണിപ്പെടുത്തി ഗുളിക വായിലിട്ട് തന്ന് കഴിക്കാന്‍ ആവശ്യപ്പെട്ടു. അതു കഴിച്ചപ്പോഴേക്കും ഓര്‍മ്മ പോയിയെന്ന് കുട്ടി പറഞ്ഞു. വണ്ടി കാട്ടില്‍ കൊണ്ടിട്ട് റോഡില്‍ കിടക്കുന്നതാണ് ഓര്‍മ്മ വന്നപ്പോള്‍ കണ്ടതെന്നും ആഷിക്ക് വെളിപ്പെടുത്തി. 

ഏതൊക്കെയോ ഊടുവഴിയിലൂടെ തന്നെയും കൊണ്ടുപോയി. മിണ്ടരുതെന്നും നിന്നെ രക്ഷിക്കാമെന്നും അവര്‍ പറഞ്ഞു. പിന്നെ ഒരു ഓട്ടോറിക്ഷയില്‍ കയറിപ്പോയപ്പോഴാണ് പൊലീസ് പിടികൂടുന്നത്. അപ്പോഴേക്കും ബാഗിട്ട ചേട്ടന്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയോടിയെന്നും ആഷിക്ക് പറയുന്നു. 

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് 14 കാരനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ട് പോയത്. കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം വാങ്ങിയെടുക്കാന്‍ ബന്ധുവിന്റെ മകന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. മാര്‍ത്താണ്ഡത്ത് ബി ഫാം പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ക്വട്ടേഷന്‍ നല്‍കിയത്. കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com