വേഗത്തില്‍ വളവു തിരിഞ്ഞു; തെറിച്ചുവീണ വിദ്യാര്‍ഥിയെ റോഡില്‍ ഉപേക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍, പരാതി

ഓടുന്ന ബസില്‍ നിന്നു വിദ്യാര്‍ഥി തെറിച്ചുവീണത് അറിഞ്ഞിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: ഓടുന്ന ബസില്‍ നിന്നു വിദ്യാര്‍ഥി തെറിച്ചുവീണത് അറിഞ്ഞിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍. വിദ്യാര്‍ഥി പുറത്തേക്കു വീണെന്നു സഹപാഠികള്‍ പറഞ്ഞിട്ടും ബസ് നിര്‍ത്താതെ പോയി. എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥി നാന്തിരിക്കല്‍ ഷീബ ഭവനില്‍ സുനില്‍, ഷീന ദമ്പതികളുടെ മകന്‍ നിഖില്‍ സുനിലി (14)ന് വീഴ്ചയില്‍ പരിക്കേറ്റു.

20നു വൈകിട്ട് 4.15നു കുണ്ടറ എഴുകോണ്‍ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം. സ്‌കൂള്‍ വിട്ടശേഷം കൊട്ടാരക്കരയില്‍ നിന്നുള്ള കരുനാഗപ്പള്ളി ബസില്‍ തിരികെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. തിരക്കുള്ള ബസില്‍ നിഖിലും സുഹൃത്തുക്കളും വാതില്‍പടിയില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു. ബസ് വേഗത്തില്‍ വളവു തിരിഞ്ഞപ്പോള്‍ നിഖില്‍ വാതില്‍ തുറന്നു പുറത്തേക്കുവീഴുകയായിരുന്നു.

വീഴ്ചയില്‍ തലയ്ക്കും മുഖത്തും കാല്‍മുട്ടുകള്‍ക്കും സാരമായി പരിക്കേറ്റു. നിഖില്‍ പുറത്തേക്കു വീണെന്നു പറഞ്ഞിട്ടും ബസ് നിര്‍ത്തിയില്ല. ബഹളം വച്ചപ്പോള്‍ അരകിലോമീറ്ററോളം മാറി ചീരങ്കാവ് ജംക്ഷനില്‍ നിര്‍ത്തി കുട്ടികളെ ഇറക്കിവിട്ടശേഷം ബസ് യാത്ര തുടര്‍ന്നു. നിഖില്‍ തെറിച്ചു വീഴുന്നതു കണ്ട ബസിനു പിന്നാലെ വന്ന ബൈക്ക് യാത്രികനും എതിരെ വന്ന കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ചീരങ്കാവ് സ്വദേശി സുരേഷ് ബാബുവുമാണ് നിഖിലിനെ ആശുപത്രിയിലെത്തിച്ചത്. വീട്ടുകാര്‍ പരാതിയുമായി കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തിയപ്പോള്‍ സംഭവത്തെപ്പറ്റി അറിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമായതോടെ  വീട്ടിലേക്കു വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com