'ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരമാണ് കേസ്; ജിതിനെ കോണ്‍ഗ്രസ് സംരക്ഷിക്കും'; കെ സുധാകരന്‍

കോടതി വരാന്തയില്‍പോലും നില്‍ക്കാത്ത വിഡ്ഢിത്തങ്ങള്‍ തെളിവായി കോടതിയിലെത്തിയാല്‍ പതിവുപോലെ പിണറായി വിജയന് യൂ ടേണ്‍ അടിക്കാമെന്ന് സുധാകരന്‍ പറഞ്ഞു
കെ സുധാകരന്‍
കെ സുധാകരന്‍

തിരുവനന്തപുരം: എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞകേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോടതി വരാന്തയില്‍പോലും നില്‍ക്കാത്ത വിഡ്ഢിത്തങ്ങള്‍ തെളിവായി കോടതിയിലെത്തിയാല്‍ പതിവുപോലെ പിണറായി വിജയന് യൂ ടേണ്‍ അടിക്കാമെന്ന് സുധാകരന്‍ പറഞ്ഞു. ജയരാജന്‍ എന്നത്തേയും പോലെ കോമാളിത്തരങ്ങള്‍ കാണിച്ചോട്ടെ. കേരളം അത് കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിര്‍ത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. 

സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരമാണിത്. വെറുതെ കോണ്‍ഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറാന്‍ നോക്കേണ്ട. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകള്‍ക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം 'വലിയ' മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പൊലീസുകാരും ഓര്‍ക്കണമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ജിതിനെ പാര്‍ട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

എകെജി സെന്ററിന് ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണൊയിരുന്നു സുധാകരന്‍ നേരത്തെ പറഞ്ഞത്. പൊലീസ് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നവരെ ചോക്കലേറ്റില്‍ മായം കലര്‍ത്തി മയക്കിയാണ് പലതും പറയിപ്പിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു. പടക്കമെറിഞ്ഞത് സിപിഎം പ്രാദേശിക നേതാവിന്റെ ആളുകളെന്നു നേരത്തെ വ്യക്തമായതാണ്. പടക്കമെറിയേണ്ട കാര്യം കോണ്‍ഗ്രസിനില്ല. കെപിസിസി ഓഫീസ് ആക്രമിച്ചവര്‍ക്കെതിരെ നടപടിയില്ല. തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും ജിതിനെ  വിട്ടയച്ചില്ലെങ്കില്‍ നാളെ മാര്‍ച്ച് നടത്തുമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാറിന്റെ തലക്കകത്തെന്താണെന്ന് അറിയില്ല. ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ എസ്പിയുടെ മുന്നിലിരുത്തി ചോക്ലേറ്റ് പോലെ എന്തോ കൊടുത്ത് അവന്റെ ബോധമനസ്സിനെ മയക്കി അവന്‍ വായില്‍ തോന്നിയതെന്തോ പറയുകയാണ്. ഇന്ന് കസ്റ്റഡിയിലെടുത്ത ജിതിനും ചോക്ലേറ്റ് കൊടുത്തു എന്നാണ് വിവരം. പൊലീസിന്റെ നടപടി കോണ്‍ഗ്രസ് നോക്കിയിരിക്കും എന്ന് പിണറായി വിജയനോ സര്‍ക്കാറോ കരുതരുത്. എകെജി സെന്ററല്ല, അതിനപ്പുറത്തെ സെന്റര്‍ വന്നാലും ഞങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും സുധാകരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com