ജയില്‍ ചാടിയ കേസില്‍ പ്രതി; കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമം; നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി

കോടതിയില്‍ ഹാജരാക്കിയ ശേഷം വിഷ്ണുവിനെ ജയിലിലേക്ക് കൊണ്ടു പോകുകയായിരുന്നു. അതിനിടെയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്
വിഷ്ണു
വിഷ്ണു

ആലപ്പുഴ: കായംകുളത്ത്  പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. തിരുവല്ല നെടുമ്പ്രം സ്വദേശി വിഷ്ണു ഉല്ലാസിനെയാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. 

കോടതിയില്‍ ഹാജരാക്കിയ ശേഷം വിഷ്ണുവിനെ ജയിലിലേക്ക് കൊണ്ടു പോകുകയായിരുന്നു. അതിനിടെയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. നാട്ടുകാരും പൊലീസും ഇയാളെ ഓടിച്ചിട്ട് പിടികൂടി. 

മുന്‍പും ജയില്‍ ചാടാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് വിഷ്ണു. നേരത്തെ മാവേലിക്കര സബ് ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ട കേസിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. സബ് ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ടതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു വിഷ്ണു.

ജനുവരി 26ന് രാവിലെയാണ് വിഷ്ണു മാവേലിക്കര സബ് ജയിലില്‍ നിന്ന് മതില്‍ ചാടി രക്ഷപ്പെട്ടത്. ഫെബ്രുവരി ആറിന് തിരുവല്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ആയുധം കൈവശം വെച്ചതിനും യുവതിയെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇയാളെ പുളിക്കീഴ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് മാവേലിക്കര ജയിലില്‍ എത്തിച്ചത്.

മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് പോകാനായി വിഷ്ണുവും പൊലീസ് ഉദ്യോഗസ്ഥരും കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി. അതിനിടെ ഇയാള്‍ മൂത്രം ഒഴിക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസുകാര്‍ ശൗചാലയത്തിന് മുന്നില്‍ നിന്ന് വിലങ്ങഴിച്ചു. പിന്നാലെ പൊലീസിനെ വെട്ടിച്ച പ്രതി ബസ് സ്റ്റാന്‍ഡിന്റെ പിന്നിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെയാണ് ഇയാളെ പിടിച്ചത്. 

ഇയാള്‍ക്ക് പിന്നാലെ ഓടുന്നതിനിടെ പൊലീസുകാരനായ അനന്തുവിന് പരിക്കേറ്റു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് കായംകുളം പൊലീസ് ഇയാള്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com