

കോഴിക്കോട്; ദമ്പതികളെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമം. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ആയുധവുമായി മുഖം മറച്ചെത്തിയ സംഘം ദമ്പതികളെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി അക്രമി സംഘം കടന്നുകളഞ്ഞു. താമരശേരി പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. രാത്രിയിൽ വീട്ടുവരാന്തയിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു ദമ്പതികൾ. അതിനിടെയാണ് മുഖം മറച്ച് കാറിലെത്തിയ നാലംഗ സംഘം എത്തിയത്. അതിക്രമിച്ചു കയറിയ സംഘം ആയുധവും തോക്കും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരെ കാറിൽ കയറ്റിയത്. വീട്ടുമുറ്റത്ത് ഗുണ്ടാസംഘവുമായി പിടിവലി നടന്ന ഭാഗത്തു നിന്നും തോക്കിന്റെ അടർന്നു വീണ ഭാഗം കണ്ടെത്തി.
ഭർത്താവിനെ നാലുപേർ ചേർന്ന് വലിച്ചുകൊണ്ടു പോകുന്നത് തടയാൻ ശ്രമിച്ചതോടെയാണ് സെനിയോയേയും പിടിച്ച് കാറിൽ കയറ്റിയത്. പക്ഷേ കാറിന്റെ ഡോർ അടക്കാൻ പറ്റിയില്ലെന്നും തുടർന്ന് തന്നെ വഴയിൽ ഇറക്കിവിട്ടെന്നുമാണ് ഇവർ പറയുന്നത്. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികൾ വന്നത്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. ഗൾഫിലെ സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
