കൊച്ചി: അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ജോലി അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഉതകുന്ന പൊതുനയം ആവിഷ്‌കരിച്ചതെന്ന് ഫെഡറല്‍ബാങ്ക് ചെയര്‍മാനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ സി ബാലഗോപാല്‍. ഇതിന് ശേഷം കഴിഞ്ഞ 50 വര്‍ഷത്തിനിടെ പേരിന് കൊള്ളാവുന്ന ഒരു വ്യവസായ നയം പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ബിസിനസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബാലഗോപാല്‍.
തിരുവനന്തപുരത്ത് പെന്‍പോള്‍ എന്ന പേരില്‍ രക്ത ബാഗ് നിര്‍മാണ കമ്പനിക്ക് തുടക്കമിട്ടത് ബാലഗോപാല്‍ ആണ്. ജപ്പാനിലെ ടെറുമോയുമായി ചേര്‍ന്ന് ടെറുമോ പെന്‍പോള്‍ എന്ന വിപുലമായ സ്ഥാപനമായി ഇതിനെ ഉയര്‍ത്തുന്നതിലും നിര്‍ണായക പങ്കാണ് ഇദ്ദേഹം വഹിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് (1970-77) വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ജോലി അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഉതകുന്ന പൊതുനയം ആവിഷ്‌കരിച്ചതെന്ന് ബാലഗോപാല്‍ പറയുന്നു. ഇതിന്റെ ഭാഗമായി കെല്‍ട്രോണും ഗവേഷണ ലബോറട്ടറികളുടെ ശൃംഖലയും സ്ഥാപിച്ചു. ആദ്യമായി സംസ്ഥാനത്തെ കോളജില്‍ നിന്ന് എംഎസ്‌സി, ബിടെക്, അല്ലെങ്കില്‍ പിഎച്ച്ഡി കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥിക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള കേരളത്തിലെ സ്ഥാപനത്തില്‍ ജോലി കിട്ടുന്നത് ഇക്കാലത്താണ്. ദേശീയ നിലവാരമുള്ള സംസ്ഥാന ലബോറട്ടറികളാണ് ഇത് സാധ്യമാക്കിയത്. ഇത്തരത്തിലുള്ള എട്ടുപത്ത് ലബോറട്ടറികളാണ് സംസ്ഥാനമൊട്ടാകെ സ്ഥാപിച്ചത്. വി എസ് എസ് സിയില്‍ വരെ ജോലി കിട്ടുന്ന സാഹചര്യമുണ്ടായി. ഇതിന് ശേഷം പേരിന് കൊള്ളാവുന്ന ഒരു വ്യവസായ നയം പോലും സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സ്ഥാപിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന പോരായ്മകള്‍ പരിഹരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണം. സ്വയംഭരണവകാശമുള്ള ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കി ലബോറട്ടറികള്‍ പരിഷ്‌കരിക്കണം. ഇവയെ വ്യവസായ നയവുമായി ചേര്‍ത്ത് വിജ്ഞാനാധിഷ്ഠിത വ്യവസായത്തെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ