കൊച്ചി: പിതാവിൽനിന്ന് വിവാഹച്ചെലവ് ലഭിക്കുകയെന്നത് അവിവാഹിതരായ പെൺമക്കളുടെ നിയമപരമായ അവകാശമാണെന്ന് ഹൈക്കോടതി. ഏതു മതത്തിൽപ്പെട്ടതാണെങ്കിലും വിവാഹധനസഹായത്തിന് പെൺമക്കൾക്ക് അർഹതയുണ്ടെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പിജി അജിത്കുമാറും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട രണ്ട് പെൺമക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. മാതാപിതാക്കൾ അകന്നുകഴിയുകയാണെന്നും തങ്ങൾ അമ്മയോടൊപ്പമാണെന്നും മക്കൾ അറിയിച്ചു. വിവാഹച്ചെലവിന് പിതാവിൽനിന്ന് 45 ലക്ഷം ലഭ്യമാക്കുന്നതിനായി കുടുംബ കോടതിയെ സമീപിച്ചെങ്കിലും ഏഴര ലക്ഷമാണ് അനുവദിച്ചത്. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പണം ചെലവഴിച്ചെന്നും ഇനിയും പണം നൽകാനാകില്ലെന്നുമായിരുന്നു പിതാവിന്റെ വാദം.
ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ഹർജിക്കാർക്കു പിതാവിൽനിന്ന് വിവാഹച്ചെലവിന് അവകാശം ഉന്നയിക്കാനാകുമോ എന്നതാണ് കോടതി പരിഗണിച്ചത്. ഹിന്ദു വ്യക്തി നിയമപ്രകാരം അവിവാഹിതരായ ഹിന്ദുയുവതികൾക്കു പിതാവിൽനിന്ന് വിവാഹസഹായം ലഭിക്കാൻ അർഹരാണ്. 2011-ൽ ഇസ്മയിൽ-ഫാത്തിമ കേസിൽ ഏതു മതത്തിൽപ്പെട്ട പിതാവിനും പെൺമക്കളുടെ വിവാഹത്തിന് സഹായം നൽകാൻ ബാധ്യതയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹർജിക്കാർ പെന്തക്കോസ്ത് വിഭാഗത്തിൽപ്പെട്ടവരായതിനാൽ സ്വർണം ഉപയോഗിക്കാറില്ല. അതിനാൽ സ്വർണം വാങ്ങാനായി ആവശ്യപ്പെട്ട പണം കുറച്ച് വിവാഹസഹായമായി 15 ലക്ഷം രൂപ നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ