

മലപ്പുറം; ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കാൻ പോയ കര്‍ഷകസംഘം നേതാവും കുറ്റിപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ രാമചന്ദ്രന്‍ നായർ (75) ബംഗളൂരുവിൽ മരിച്ച നിലയിൽ. നാട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജ്ഞാത മൃതദേഹങ്ങളുടെ കൂട്ടത്തിൽ നിന്ന് കണ്ടെത്തിയത്.
ഈ മാസം ആദ്യ വാരമാണ് കർഷക സമരത്തിൽ പങ്കെടുക്കാൻ ഡൽഹിക്ക് പോകുന്നത്. 12-ന് തിരിച്ചുവരവേ ബെംഗളൂരുവില്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. പിറ്റേന്ന് നാട്ടിലേക്ക് വണ്ടി കയറാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് വിവരമുണ്ടായിരുന്നില്ല. തുടർന്ന് കുറ്റിപ്പുറം പൊലീസിൽ പരാതി നൽകി. ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ബംഗളൂരു പൊലീസിനെ സമീപിച്ചു.
ബെട്രാണിപുരം പൊലീസ് സ്റ്റേഷനില്‍ എത്തിയ കുടുംബാംഗങ്ങളെ അജ്ഞാത മൃതദേഹങ്ങളുടെ ഫോട്ടോ കാണിക്കുകയായിരുന്നു. ഒരു മൃതദേഹത്തിന് ഏകദേശം സാമ്യം തോന്നിയതിനാല്‍ വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയില്‍ എത്തി തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു പ്രാവശ്യം കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ ഇദ്ദേഹം ഡല്‍ഹിയിലേക്ക് പോയിട്ടുണ്ടെന്നും വൈകിയാണെങ്കിലും സുരക്ഷിതമായി വീട്ടിലെത്താറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ 15-ന് ബണ്ണാര്‍ക്കട്ട റോഡരികില്‍ മരിച്ച നിലയില്‍ പോലീസ് ഇദ്ദേഹത്തെ കണ്ടെത്തിയെന്നാണ് അറിയുന്നത്.
ദീര്‍ഘകാലം സി.പി.എം. വളാഞ്ചേരി ഏരിയാകമ്മിറ്റി അംഗമായിരുന്നു. കുറ്റിപ്പുറം ബ്ലോക്ക് അംഗം, സി.പി.എം. കുറ്റിപ്പുറം, ആതവനാട് ലോക്കല്‍ സെക്രട്ടറി, കെ.എസ്.വൈ.എഫ്. ബ്ലോക്ക് പ്രസിഡന്റ്, ജില്ലാകമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു. ഏരിയാ സെക്രട്ടറി, ജില്ലാകമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സത്യലീല. മക്കള്‍ രഞ്ജിത്ത്, രഞ്ജിനി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates