കട്ടപ്പന: ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം നാളെ. വെള്ളിയാഴ്ച പുലർച്ചെ 4 ന് ദൗത്യം തുടങ്ങും.അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക് ഡ്രിൽ ആരംഭിച്ചു. തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മോക്ക്ഡ്രിൽ. അതിനിടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചിന്നക്കനാലിലും ശാന്തൻപാറയിലെ 1,2,3 വാർഡുകളിലും 144 പ്രഖ്യാപിക്കും. വെളുപ്പിന് നാലുമണിമുതൽ ദൗത്യും പൂർത്തിയാകുന്നത് വരെയാണ് നിയന്ത്രണം ഉണ്ടാവുക.
മോക്ക് ഡ്രില്ലിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യ സംഘത്തിലെ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. അതിനിടെ ഉദ്യോഗസ്ഥരുടെ യോഗം ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിൽ നടന്നു. തയ്യാറെടുപ്പുകൾ പരിചയപ്പെടുത്തുന്നതിനും അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള പദ്ധതി ഉദ്യോഗസ്ഥരെ കൃത്യമായി പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതിനും വേണ്ടിയാണ് യോഗം. അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായി ദൗത്യസംഘത്തെ എട്ടു സംഘങ്ങളായി തിരിക്കും. ഒരു സംഘം ആനയെ നിരീക്ഷിക്കുകയാണെങ്കിൽ മറ്റൊരു സംഘത്തെ മയക്കുവെടിവെയ്ക്കുവാനാണ് നിയോഗിക്കുക. ഓരോ സംഘത്തിനും കടമകൾ വിഭജിച്ച് നൽകിയിട്ടുണ്ട്.
അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് മോക്ക് ഡ്രിൽ നടത്തുന്നത്. ആനയെ പിടികൂടി എവിടേക്ക് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കി. ദൗത്യം നടത്താൻ തീരുമാനമായതോടെയാണ് മോക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ