അരിക്കൊമ്പന്‍  കാണാമറയത്ത്?; സംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെ; ദൗത്യം പ്രതിസന്ധിയിൽ

അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു
അരിക്കൊമ്പന്‍/ ഫയല്‍
അരിക്കൊമ്പന്‍/ ഫയല്‍

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുന്നു. അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. രാവിലെ കാട്ടാനക്കൂട്ടത്തോടൊപ്പം കണ്ടത് ചക്കക്കൊമ്പനെയാണ്. ഇത് അരിക്കൊമ്പനാണെന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്. അരിക്കൊമ്പനെ കണ്ടെത്താനായി ദൗത്യസംഘം തിരച്ചിൽ തുടരുകയാണെന്നും അധികൃതർ സൂചിപ്പിച്ചു. 

രാവിലെ 6.30 ഓടെ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെയാണെന്ന് ആർ‌ആർടി സംഘം സ്ഥിരീകരിച്ചു. മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായില്ല. അരിക്കൊമ്പൻ ഉൾക്കാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ വിലയിരുത്തൽ. ആർആർടി സംഘം കാട്ടിൽ അരിക്കൊമ്പനായുള്ള തിരച്ചിൽ തുടരുകയാണ്. 

അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ വിദ​ഗ്ധരെയും കുങ്കിയാനകളെയും പ്രദേശത്തെത്തിച്ചിരുന്നു.  ഉൾക്കാട്ടിൽ അരിക്കൊമ്പനെ കണ്ടെത്തിയാൽ മയക്കുവെടി വെക്കുക ദുഷ്കരമാണ്. മയക്കു വെടിയേറ്റാൽ അരിക്കൊമ്പൻ എങ്ങോട്ടു പോകുമെന്നത് ദൗത്യത്തിൽ നിർണായകമാണ്. വാഹനം എത്താത്ത പ്രദേശത്താണെങ്കിൽ ദൗത്യം വീണ്ടും ദുഷ്കരമാകുമെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സൂചിപ്പിച്ചു. 

അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കാലാവസ്ഥ അനുകൂലമാണ്. അരിക്കൊമ്പനെ ഒറ്റയ്ക്ക് കിട്ടുക എന്നത് ശ്രമകരമായ ദൗത്യമാണ്.  അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം വെളിപ്പെടുത്താനാകില്ല. സ്ഥലം സംബന്ധിച്ച് മുദ്രവച്ച കവറില്‍ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

അരിക്കൊമ്പനെ പിടിക്കാനായി പുലര്‍ച്ചെ നാലേ മുക്കാലോടെയാണ് ദൗത്യസംഘം കാടുകയറിയത്. വനംവകുപ്പിന്റെ വെറ്റിനറി സർജൻ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം പേരാണ് ദൗത്യസംഘത്തിലുള്ളത്. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ  പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com