അരിക്കൊമ്പനെ കണ്ടെത്താനായില്ല, ദൗത്യം നിര്‍ത്തിവച്ചു; മടങ്ങാന്‍ സംഘത്തിന് നിര്‍ദേശം 

ഇടുക്കിയിലെ ശാന്തന്‍ പാറ, ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം ഇന്ന് അവസാനിപ്പിക്കാന്‍ വനംവകുപ്പില്‍ ധാരണ
അരിക്കൊമ്പൻ/ സ്ക്രീൻഷോട്ട്
അരിക്കൊമ്പൻ/ സ്ക്രീൻഷോട്ട്

പൂപ്പാറ: ഇടുക്കിയിലെ ശാന്തന്‍ പാറ, ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം ഇന്ന് അവസാനിപ്പിക്കാന്‍ വനംവകുപ്പില്‍ ധാരണ. എട്ടുമണിക്കൂര്‍ നീണ്ട ദൗത്യത്തില്‍ അരിക്കൊമ്പന്‍ എവിടെയെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ തീരുമാനമെന്നാണ് റിപ്പോര്‍്ട്ട്. ഇതുസംബന്ധിച്ച് വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല.

സമാനമായ രീതിയില്‍ നാളെ ദൗത്യം പുനാരാംഭിക്കാനാണ് ആലോചന. ഇന്ന് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് തുടരും. അരിക്കൊമ്പന്‍ എവിടെയെന്ന് കൃത്യമായി കണ്ടെത്തി നാളെ പിടികൂടാനാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ധാരണയായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദൗത്യസംഘത്തോട് മടങ്ങാന്‍ നിര്‍ദേശിച്ചു. ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച് ജിപിഎസ് കോളര്‍ ബേസ് ക്യാമ്പില്‍ തിരിച്ചെത്തിച്ചു.

ഇന്ന് രാവിലെ നാലരയോടെയാണ് അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിച്ചത്. രാവിലെ 6.30 ഓടെ അരിക്കൊമ്പനെ ദൗത്യസംഘം കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെയാണെന്ന് ആര്‍ആര്‍ടി സംഘം പിന്നീട് സ്ഥിരീകരിച്ചു. മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായില്ല. അരിക്കൊമ്പന്‍ ഉള്‍ക്കാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്നാല്‍ പന്ത്രണ്ട് മണിയായിട്ടും അരിക്കൊമ്പനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാന്‍ ധാരണയായത്.

അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ വിദഗ്ധരെയും കുങ്കിയാനകളെയും പ്രദേശത്തെത്തിച്ചിരുന്നു. അരിക്കൊമ്പനെ പിടിക്കാനായി പുലര്‍ച്ചെ നാലേ മുക്കാലോടെയാണ് ദൗത്യസംഘം കാടുകയറിയത്. വനംവകുപ്പിന്റെ വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം പേരാണ് ദൗത്യസംഘത്തിലുള്ളത്. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com