

കൊച്ചി: നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിക്കുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. നവകേരള സദസ് നടത്തുന്നതിന് സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി ആരാഞ്ഞു.
സംഭവിച്ചു പോയെന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി. കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്തെ നവകേരള സദസ് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം. നവകേരള സദസിനായി ദേവസ്വം സ്‌കൂളിന്റെ മതില്‍ പൊളിക്കാന്‍ നീക്കം നടക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു, നവകേരള സദസിനായി എന്തിനാണ് ഇത്തരത്തില്‍ സ്‌കൂള്‍ മതിലൊക്കെ പൊളിക്കുന്നതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചത്. പൊളിച്ച മതില്‍ പുനര്‍ നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍, ഇതിനും പൊതു ഖജനാവിലെ പണമല്ലേ ഉപയോഗിക്കുന്നതെന്ന് കോടതി ചോദിച്ചു.
ഇതിന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ആരാണ് നവ കേരള സദസിന്റെ ചുമതല വഹിക്കുന്നതെന്ന് കോടതി ആരാഞ്ഞു. ചീഫ് സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ക്കാനും നിര്‍ദേശിച്ചു. ക്ഷേത്ര മൈതാനത്തെ പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറും നോഡല്‍ ഓഫീസറും വിശദമായ മറുപടി സത്യവാങ്മൂലവും സൈറ്റ് പ്ലാനും ഹാജരാക്കാനും നിര്‍ദേശിച്ചു. ഹര്‍ജി കോടതി നാളെ പരിഗണിക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates