ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തടങ്കലിലായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ ജയില്‍മോചിതനായി. 28 മാസത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് സിദ്ധിഖ് കാപ്പന്‍ ലക്‌നൗ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. മോചനത്തിന് പൊതു സമൂഹത്തോട് അദ്ദേഹം നന്ദിയറിയിച്ചു.
തന്റെ കൂടെ ജയിലിലായവരും പുറത്തിറങ്ങിയിട്ടില്ല. പല സഹോദരന്‍മാരും ജയിലിലാണ്. അതിനാല്‍ നീതി പൂര്‍ണമായും നടപ്പായെന്ന് പറയാന്‍ കഴിയില്ലെന്നും കാപ്പന്‍ പറഞ്ഞു. ഹാഥ്‌രസിലേക്ക് പോയ തന്നെ ചോദ്യം ചെയ്യാനായിട്ടാണ് വിളിപ്പിച്ചത്. തുടര്‍ന്ന് ഒരു ദിവസം നിയമവിരുദ്ധ തടങ്കലിലാക്കി. പിന്നീട് യുഎപിഎ അടക്കമുള്ള ഭീകരകുറ്റങ്ങള്‍ ചുമത്തുകയായിരുന്നു. ചാപ്പ കുത്തി 28 മാസമാണ് തന്നെ ജയിലില്‍ അടച്ചതെന്നും സിദ്ധിഖ് കാപ്പന്‍ പറഞ്ഞു.
കള്ളക്കേസില്‍ കുടുക്കിയാണ് തന്നെ 28 മാസം ജയിലിലടച്ചത്. ജയിലിന് പുറത്തിറങ്ങിയ തന്നെ സ്വീകരിക്കാന്‍ ഉമ്മ ജിവിച്ചിരിപ്പില്ല എന്നതാണ് ഏറെ സങ്കടകരം. ഹിന്ദി നല്ല വശമില്ലാത്തതുകൊണ്ടാണ് ജാമിയയിലെ വിദ്യാര്‍ത്ഥിയെ കൂടെ കൊണ്ടുപോയത്. കെയുഡബ്യുജെ അടക്കം മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതുകൊണ്ടാണ് ഇപ്പോഴെങ്കിലും ജയില്‍ മോചിതനായതെന്നാണ് കരുതുന്നതെന്നും സിദ്ധിഖ് കാപ്പന്‍ പറഞ്ഞു.
ലക്‌നൗ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കാപ്പന്‍ ഇനി ഡല്‍ഹിയിലേക്ക് പോകും. ഹാഥ് രസ് ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്. ഡല്‍ഹിക്കടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ച് 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു അറസ്റ്റ്. കാപ്പനും സഹയാത്രികരും വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യുഎപിഎ പ്രകാരം കേസെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ