കൊച്ചി: എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഏറ്റെടുത്തു. കുഞ്ഞിനെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ദത്തെടുത്ത ദമ്പതികള്‍ തന്നെയാണ് കുഞ്ഞിനെ സിഡബ്ല്യുസിക്ക് മുന്‍പില്‍ ഹാജരാക്കിയത്.
വര്‍ഷങ്ങളായി തങ്ങള്‍ക്ക് അറിയാവുന്ന ആളുടെ കുട്ടിയെയാണ് ദത്തെടുത്തതെന്ന് കുഞ്ഞിനെ ദത്തെടുത്തയാള്‍ പറഞ്ഞു. അവര്‍ക്ക് കുട്ടിയെ വളര്‍ത്താനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. കുട്ടിയെ തങ്ങളുടേതായി വളര്‍ത്താന്‍ വേണ്ടിയാണ് ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമിച്ചതെന്നും അതിന് പിന്നില്‍ ഇടനിലക്കാര്‍ ഉണ്ടായിരുന്നില്ലെന്നും അയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
2022 ഓഗസ്റ്റ് 27നാണ് കളമശേരി മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടി ജനിച്ചത്. സെപ്റ്റബര്‍ ആറിനാണ് കളമശേരി നഗരസഭ ജനനം റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. മാതാപിതാക്കളുടെ പേര് വിവരങ്ങളുള്‍പ്പടെ സിഡബ്ല്യുസി പരിശോധിക്കും. പൊലീസും സിഡബ്ല്യുസിയും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്
എറണാകുളം ജില്ലയിലുള്ള ദമ്പതികളാണ് കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കള്‍. എങ്ങനെയാണ് കുട്ടി തൃപ്പൂണിത്തുറയിലുള്ള ദമ്പതികളുടെ പക്കലെത്തിയതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.
കളമശേരി നഗരസഭയിലെ ജനന മരണ രജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരി നല്‍കിയ പരാതിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായ അനില്‍കുമാര്‍ തന്നെ സമീപിച്ച് ജനന സര്‍ട്ടിഫിക്കറ്റിലെ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ