'ഇതാ സംസാരിക്കുന്ന കണക്കുകള്‍';നേരത്തെ പറഞ്ഞതെല്ലാം പൊളിഞ്ഞപ്പോള്‍ നികുതി ഭീകരതയെന്ന മുറവിളി; മറുപടിയുമായി മുഖ്യമന്ത്രി

ഇന്ധന സെസ് വര്‍ധിപ്പിച്ചതിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി  പിണറായി വിജയന്‍, ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം


തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധിപ്പിച്ചതിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്രോള്‍ ഡീസല്‍ വില നിര്‍ണയാധികാരം കുത്തകകള്‍ക്ക് വിട്ടുനല്‍കിയ കൂട്ടരാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്. തരാതരം പോലെ വിലകൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കിയ കൂട്ടരാണ് ബിജെപിയും കോണ്‍ഗ്രസുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു. 

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം മന്ത്രിയായിരുന്നു ജയ്പാല്‍ റെഡ്ഡി ആന്ധ്രയില്‍ ഉത്പാദിപ്പിക്കുന്ന പ്രകൃതി വാദകത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന റിലയന്‍സ് ആവശ്യം അനുവദിച്ചില്ല. അംബാനിയുടെ അപ്രീതിക്ക് ഇരയായ ജയ്പാല്‍ റെഡ്ഡിയെ തല്‍ക്ഷണം മാറ്റുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇത്തരത്തില്‍ ജനങ്ങളെ പിഴിഞ്ഞവരാണ് കോണ്‍ഗ്രസ്. 

2015ലെ ബജറ്റില്‍ പെട്രോളിനും ഡീസലിനും യുഡിഎഫ് സര്‍ക്കാര്‍ അന്ന് പ്രഖ്യാപിച്ചത് ഒരു രൂപ അധിക നികുതിയാണ്. ഇന്നത്തേതിന്റെ പകുതിക്ക് അടുത്ത വിലയേ അന്ന് പെട്രോളിന് ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ ഏത് സാഹചര്യത്തിലാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടിവന്നതെന്ന് നിയമസഭയില്‍ വിശദീകകരിച്ചതാണ്. 

കേന്ദ്രത്തിന്റെ കേരളത്തോടുള്ള പകപോക്കല്‍ നയങ്ങളാണ് ഇത്തരമൊരു കാര്യത്തിന് നിര്‍ബന്ധമാക്കിയത്. ഞെരുക്കി തോല്‍പ്പിച്ചു കളയാം എന്ന മനോഭാവമാണ് കേന്ദ്രത്തിനുള്ളത്. അതിന് കുട പിടിക്കുന്ന പണിയാണ് യുഡിഎഫ് നേതൃത്വം ചെയ്യുന്നത്. ഇതൊക്കെ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യുഡിഎഫും ബിജെപിയും ചേര്‍ന്ന നടത്തുന്ന സമരകോലാഹലങ്ങള്‍ ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ല.- അദ്ദേഹം പറഞ്ഞു. 

ബജറ്റ് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി നിയമസഭയില്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന ധനസ്ഥിതിയെ കുറിച്ച് ബജറ്റിന് മുന്‍പ് വ്യാപക വ്യാജ പ്രചാരണമുണ്ടായി. അതിലൊന്ന് കേരളം കടക്കെണിയിലാണ് എന്നാണ്. മറ്റൊന്ന് അതിഭയങ്കര ധനധൂര്‍ത്താണ് എന്നാണ്. ഇത് പ്രതിപക്ഷവും മാധ്യമങ്ങളില്‍ ഒരുവിഭാഗവും കൊണ്ടുപിടിച്ച് പ്രചാരണം നടത്തി. ഇപ്പോള്‍ അതിന്റെ ആവേശം കുറഞ്ഞു. 

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടം. 2021-22ല്‍ 37.01 ആയി കുറഞ്ഞു. 1.5 ശതമാനത്തിന്റെ കുറവ്. 2022-23ലെ പുതുക്കിയ കണക്ക് പ്രകാരം 36.38 ശതമാനം. 2022-23ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം ആഭ്യന്തര വരുമാനത്തിന്റെ 36.05 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. നാലു വര്‍ഷക്കാലയളവില്‍ 2.46 ശതമാനം കടം കുറവാണ്. 

കോവിഡ് കാലത്ത് സാമ്പത്തിക രംഗതത്തെ സ്ഥിതി എന്തായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാം. അക്കാലത്ത് ജീവനും ജീവനോപാധികളും നിലനിര്‍ത്താല്‍ സര്‍ക്കാരിന് അധിക ചെലവ് ഏറ്റെടുക്കേണ്ടിവന്നു. സാമ്പത്തിക രംഗത്ത് വലിയതോതില്‍ തളര്‍ച്ചയുണ്ടായി. ആ സമയത്ത് കടം വര്‍ധിച്ചത് സ്വാഭാവികമാണ്. ഇത് കേരളത്തില്‍ മാത്രമല്ല. ദേശീയ, ആഗോള തലത്തില്‍ ഉണ്ടായിട്ടുണ്ട്. 

കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനോപകാര പ്രദമായ കാര്യത്തിന് വായ്പയെടുത്തത് മഹാ അപരാധമായാണ് ആക്ഷേപമുയര്‍ത്തിയത്. വരുമാനമില്ലാത്ത സംസ്ഥാനത്ത് കടം മാത്രം പെരുകുന്നു എന്നാണ് മറ്റൊരു കുപ്രചരണം. ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ ഇത്തരത്തിലുള്ള കുപ്രചാരകരുടെ വായടപ്പിക്കുന്നതാണ്. നേരത്തെ പറഞ്ഞതെല്ലാം പൊളിഞ്ഞു. പുതിയ അടവെന്ന രീതിയിലാണ് നികുതിക്കൊള്ള, നികുതി ഭീകരത മുറവിളി ഉയര്‍ത്തുന്നത്. 

കേരളത്തിന്റെ കടത്തിന്റെ വളര്‍ച്ച കുതിക്കുകയാണ് എന്നത് വസ്തുതാവിരുദ്ധമാണ്. സംസാരിക്കുന്ന കണക്കുകള്‍ വസ്തുകളെ തുറന്നുകാട്ടുമ്പോള്‍ കടക്കെണിയെന്ന പ്രചാരണം ഏറ്റെടുത്തവര്‍ക്ക് അത് പൂട്ടിവയ്‌ക്കേണ്ടിവന്നു. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണ്. 2021-22ല്‍ 22.41 ശതമാനമാണ് വര്‍ധനവ്. ജിഎസ്ടിയുടെ വളര്‍ച്ച നിരക്ക് 2021-22ല്‍ 20.68 ശതമാനമാണ്. 2022-23ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ജിഎസ്ടി വരുമാനത്തിലെ വളര്‍ച്ചാ നിരക്ക് 25.11 ശതമാനമാണ്. ഇത് നികുതി ഭരണരംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാന സര്‍ക്കാരിന്റെ മൂലധന ചെലവുകള്‍ ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ കാരണം സാധ്യമായ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കും കാരണമാണ്. യാഥാര്‍ഥ്യം ഇതായിരിക്കെ കെടുകാര്യസ്ഥതയാണ് എന്ന പ്രചാരണം തീര്‍ത്തും അസംബന്ധമാണ്. 

എന്തുകൊണ്ടാണ് സമ്പത്തിക ഞെരുക്കം എന്ന ചോദ്യമുണ്ട്. സര്‍ക്കാര്‍ കടം വര്‍ധിപ്പിച്ചതുകൊണ്ടല്ല ഇപ്പോള്‍ ഞെരുക്കം ഉണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രതികൂല മാറ്റങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com