

പത്തനംതിട്ട: കൂട്ട അവധിയെടുത്തു മൂന്നാറിൽ ഉല്ലാസയാത്ര പോയ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ സംഘത്തിൽ തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാർമാരും. ഓഫീസ് സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച യാത്രയിൽ 3000 രൂപ വീതം യാത്രാ ചിലവിന് ഓരോരുത്തരും നൽകിയിരുന്നു. അവധി അപേക്ഷ നൽകിയവരും നൽകാത്തവരും ഉല്ലാസയാത്രാ സംഘത്തിൽ ഉണ്ടായിരുന്നു.
63 ജീവനക്കാരുള്ള താലൂക്ക് ഓഫീസിൽ ഇന്നലെ 42 ജീവനക്കാരാണ് ഇല്ലാതിരുന്നത്. രണ്ടാം ശനി, ഞായർ അവധികൾ ചേർത്ത് ഇന്നലെ കൂടി അവധിയെടുത്ത് മൂന്ന് ദിവസം ഉല്ലാസയാത്ര പോവുകയായിരുന്നു ഇവർ. ഇതിൽ 20 പേർ മാത്രമാണ് അവധി അപേക്ഷ നൽകിയത്. 22 ജീവനക്കാർ അനധികൃതമായിട്ടാണ് അവധിയെടുത്തത്. തഹസിൽദാർ എൽ കുഞ്ഞച്ചനടക്കമുള്ളവർ ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്. താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ എഡിഎം പരിശോധിച്ചു. ജീവനക്കാരുടെ യാത്രക്ക് സ്പോൺസർ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കളക്ടർ അന്വേഷിക്കും.
കോന്നി താലൂക്ക് ഓഫീസിലെത്തിയ ജനം വലഞ്ഞതിനെത്തുടർന്ന്, എംഎൽഎ ജനീഷ് കുമാർ താലൂക്ക് ഓഫീസിലെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി അഞ്ചു ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോട് നിർദേശിച്ചതായി റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് നിശ്ചിത അവധി അനുവദിച്ചിട്ടുള്ളതാണ്. എന്നാൽ കൂട്ട അവധി ഏതു വിധത്തിലും പ്രോത്സാഹിപ്പിക്കാനാകുന്നതല്ല. അവധി അപേക്ഷ ഒരുമിച്ച് ഉദ്യോഗസ്ഥന്റെ കയ്യിൽ കിട്ടിയിട്ടുണ്ടെങ്കിൽ മേലധികാരി അതിന് ഉത്തരം പറയേണ്ടി വരും, മന്ത്രി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates