ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തി; നാളെ മുതല്‍ ഏലയ്ക്ക ഇല്ലാത്ത അരവണ പായസം

നിലവില്‍ ഇതുവരെ നിര്‍മ്മിച്ച അരവണകളുടെ വിതരണം നിര്‍ത്തിവെച്ചിട്ടുണ്ട്
കെ അനന്തഗോപന്‍ മാധ്യമങ്ങളോട്
കെ അനന്തഗോപന്‍ മാധ്യമങ്ങളോട്

തിരുവനന്തപരം: ശബരിമലയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തില്‍ ഏലയ്ക്ക ചേര്‍ക്കാത്ത അരവണ നിര്‍മ്മിച്ച് നാളെ മുതല്‍ തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുമെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. നിലവില്‍ ഇതുവരെ നിര്‍മ്മിച്ച അരവണകളുടെ വിതരണം നിര്‍ത്തിവെച്ചിട്ടുണ്ട്. ഇന്ന് രാത്രി മുതല്‍ ഏലയ്ക്ക ചേര്‍ക്കാത്ത അരവണ നിര്‍മ്മിച്ച് നാളെ മുതല്‍ തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2.40 ലക്ഷം അരവണ ഒറ്റദിവസം കൊണ്ട് നിര്‍മ്മിക്കാന്‍ സാധിക്കും. ഈ ദിവസങ്ങളില്‍ ജൈവ ഏലയ്ക്ക ലഭിക്കുകയാണെങ്കില്‍ അത് ഉപയോഗിച്ചും അരവണ നിര്‍മ്മിക്കും. മകരവിളക്കിനോടനുബന്ധിച്ച് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശബരിമല നട തുറന്നിരിക്കുക. ഇതിനകം ജൈവ ഏലയ്ക്ക ലഭ്യമാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. ജൈവ ഏലയ്ക്ക കിട്ടിയത് കൊണ്ട് മാത്രം കാര്യമല്ല. ഇതും പരിശോധിച്ച് ഭക്ഷ്യയോഗ്യമാണ് എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അനന്തഗോപന്‍ പറഞ്ഞു.

തീര്‍ത്ഥാടകരെ സംബന്ധിച്ച് അരവണയും അപ്പവും ഏറെ പ്രാധാന്യമുള്ളതാണ്. പ്രസാദമായി തീര്‍ത്ഥാടകര്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നത് അരവണയും അപ്പവുമാണ്. അതിനാല്‍ ഏലയ്ക്ക ഇല്ലാതെ അരവണ നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചതായും കെ അനന്തഗോപന്‍ പറഞ്ഞു.

ശബരിമലയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യുന്നത് തടഞ്ഞ ഹൈക്കോടതി, തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുന്ന അരവണയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്തിട്ടില്ലെന്ന് സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.അരവണ പ്രസാദത്തിന്റെ സാമ്പിള്‍ പരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. 

അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍. നല്ല ഏലയ്ക്ക കിട്ടാന്‍ ഇല്ലെങ്കില്‍ ഏലയ്ക്ക ഇല്ലാതെയും അരവണ നിര്‍മ്മിക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ഇക്കാര്യത്തില്‍ സ്പൈസസ് ബോര്‍ഡുമായി കൂടിയാലോചന നടത്താമെന്നും കോടതി വ്യക്തമാക്കി. 

തീര്‍ത്ഥാടകരുടെ താല്‍പര്യത്തിനാണ് പരിഗണനയെന്ന് വ്യക്തമാക്കിയ കോടതി, ഭക്ഷ്യയോഗ്യമല്ലാത്ത എലയ്ക്ക ഉപയോഗിക്കുന്നത് ചെറിയ വിഷയമല്ലെന്നും നിലപാടെടുത്തു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നുമാണ് എഫ്എസ്എസ്എഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊച്ചി സ്പൈസസ് ബോര്‍ഡ് ലാബില്‍ നടത്തിയ പരിശോധന ഫലമാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. കോടതി നിര്‍ദേശിച്ച പ്രകാരമായിരുന്നു എഫ്എസ്എസ്എഐ പരിശോധന നടത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ അരവണയില്‍ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com