'രക്തം വാര്‍ന്ന് പോയിട്ടും വേണ്ട ചികിത്സ ലഭിച്ചില്ല, ഐസിയു ആംബുലന്‍സ് കിട്ടിയില്ല'; ആരോഗ്യവകുപ്പിന്റെ വിശദീകരണം തള്ളി കുടുംബം

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന് ചികിത്സ നല്‍കുന്നതില്‍ വയനാട് ഗവ.മെഡിക്കല്‍ കോളേജിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന ആരോഗ്യവകുപ്പിന്റെ വിശദീകരണം തള്ളി കുടുംബം
തോമസ്
തോമസ്

കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന് ചികിത്സ നല്‍കുന്നതില്‍ വയനാട് ഗവ.മെഡിക്കല്‍ കോളേജിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന ആരോഗ്യവകുപ്പിന്റെ വിശദീകരണം തള്ളി കുടുംബം. തോമസ് മരിച്ചത് ചികിത്സയിലെ പിഴവ് മൂലമെന്ന ആരോപണം കുടുംബം ആവര്‍ത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും ആംബുലന്‍സ് വൈകി. എത്തിയത് ഐസിയു ആംബുലന്‍സുമല്ല.  രക്തം വാര്‍ന്നുപോയിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്നും കുടുംബം ആരോപിച്ചു.

'രക്തം വാര്‍ന്നാണ് ചേട്ടന്‍ മരിച്ചത്. 11.30 ഓടേ ആശുപത്രിയില്‍ എത്തിച്ചു. കുറെ താമസം വന്നു. ബാന്‍ഡേജ് ചെയ്ത് പുറത്തിറക്കിയെങ്കിലും പിന്നെയും രക്തം വരുന്നുണ്ടായിരുന്നു. പിന്നീട് വീണ്ടും ആശുപത്രിയില്‍ കയറ്റി. 108 ആംബുലന്‍സാണ് വന്നത്. എത്തിയത് ഐസിയു ആംബുലന്‍സല്ല. ആംബുലന്‍സില്‍ കുടുംബം മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവറും അറ്റന്‍ഡറും മാത്രമാണ് ആശുപത്രിയുടെ ഭാഗമായി ഉണ്ടായിരുന്നത്. സര്‍ജന്‍ പരിശോധിച്ചിട്ടും നല്ല ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയില്ല. പനമരം വരെ തോമസ് സംസാരിച്ചു. കല്‍പ്പറ്റയില്‍ എത്തിയപ്പോഴാണ് ആരോഗ്യനില വഷളായി തുടങ്ങിയത്. ഈ ഗതി മറ്റാര്‍ക്കും ഉണ്ടാവരുത്. വയനാട് മെഡിക്കല്‍ കോളജില്‍ മതിയായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ചേട്ടന്‍ മരിക്കില്ലായിരുന്നു - തോമസിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹൃദയ സംബന്ധമായ രോഗമാണ് തോമസിന്റെ മരണകാരണമെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആരോഗ്യമന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അഞ്ച് ദിവസം മുന്‍പാണ് മാനന്തവാടി വെള്ളാരം കുന്നില്‍ കൃഷിയിടത്തില്‍ വച്ച് കര്‍ഷകന്‍ തോമസിനെ കടുവ ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ തോമസിനെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ വേണ്ട ചികിത്സ നല്‍കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ പരാതി. 

വിദഗ്ധരായ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മകള്‍ സോന മന്ത്രി കൃഷ്ണന്‍കുട്ടിക്ക് മുന്നില്‍ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു. തോമസിനെ ആധുനിക ചികിത്സ സംവിധാനമുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ ഐസിയു ആംബുലന്‍സ് വിട്ട് നല്‍കിയില്ലെന്നും പരാതിയുണ്ട്. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വീട്ടിലെത്തിയ സമയത്തും കുടുംബം പരാതി ആവര്‍ത്തിച്ചു. മൃഗമല്ല മനുഷ്യരാണ് തോമസിനെ കൊന്നതെന്ന് മന്ത്രിയോട് കുടുംബം പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളുകയാണ് ആരോഗ്യ വകുപ്പ്. തോമസിന് ചികിത്സ നല്‍കാന്‍ വൈകിയിട്ടില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. 

അസി. പ്രൊഫസര്‍മാര്‍ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാര്‍ തോമസിനെ കൊണ്ടു വരുമ്പോള്‍  ആശുപത്രിയിലുണ്ടായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ മൈക്രോ വാസ്‌കുലാര്‍ സര്‍ജന്‍ ഇല്ലാത്തത് കൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. തോമസ് യാത്രാമധ്യേ ഗുരുതരാവസ്ഥയില്‍ ആകാന്‍ കാരണം ഹൃദയ സംബന്ധമായ രോഗം കൊണ്ടാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മുറിവുകളില്‍ നിന്നുണ്ടായ അമിത രക്തസ്രാവം മൂലം ഷോക്ക് ഉണ്ടായി എന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വിശദീകരിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com