കോഴിക്കോട്: ഏക സിവിൽ കോഡിലൂടെ ബിജെപി ലക്ഷ്യമിടുന്നത് വർഗീയ ധ്രുവീകരണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ വൈവിധ്യങ്ങൾക്കാണ് ഭരണഘടന ഊന്നൽ നൽകുന്നതെന്നും അതാണ് സംരക്ഷിക്കപ്പെടേണ്ടതാണെന്നു അദ്ദേഹം വ്യക്തമാക്കി. ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവിൽകോഡിൽ ബിജെപിക്ക് പ്രത്യേക അജണ്ടയുണ്ട്. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യം മുന്നിൽവച്ചുള്ള നീക്കമാണിതു. ലോകത്ത് പല രാജ്യങ്ങളും വ്യത്യസ്തതയും വൈവിധ്യങ്ങളുടെ സൗന്ദര്യം നിലനിർത്താനാണ് ശ്രമിക്കുന്നത്. അപ്പോഴാണ് ഏകീകരണമെന്ന പേരിൽ പുതിയ ആശയവുമായി കേന്ദ്ര സർക്കാർ വരുന്നത്. ജനാധിപത്യ ഇന്ത്യയുടെ മൂല്യങ്ങളെ അപ്പാടെ തകർക്കുകയാണ് അവരുടെ വിശാല ലക്ഷ്യം. യെച്ചൂരി വ്യക്തമാക്കി
ഹിന്ദു- മുസ്ലിം വിഭാഗീയത സൃഷ്ടിച്ച് 2024ലെ തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കു പിന്നിൽ. ഒരു മതത്തിലോ, സുമദായത്തിലോ മാറ്റങ്ങൾ വേണമെങ്കിൽ തുറന്ന ചർച്ചയിലൂടെയാണ് അതു കൊണ്ടു വരേണ്ടത്. ഏകപക്ഷീയമായി അടിച്ചേൽപ്പിക്കേണ്ടതില്ല.
ഇന്ത്യയിലെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്ക് അവരുടെ ആചാരവും അനുഷ്ഠാനവും പാരമ്പര്യവും സംരക്ഷിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കപ്പെടണം. ഇത് പരിഗണിക്കാതെയാണ് നിലവിലെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനായുള്ള നീക്കങ്ങൾ അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ