

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്ന്. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് വൈകീട്ട് 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയാകും സംസ്കാരം.
പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിലാണ് മൃതദേഹം വഹിച്ചുള്ള അന്ത്യ യാത്ര. വിലാപ യാത്ര കോട്ടയത്ത് എത്തുമ്പോൾ 24 മണിക്കൂറും പിന്നിട്ടു കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കുടുംബവും കോൺഗ്രസ് നേതാക്കളും ബസിൽ അനുഗമിക്കുന്നുണ്ട്. മൃതദേഹം പുതുപ്പള്ളിയിലെ കുടുംബ വീട്ടിലാണ് ആദ്യം എത്തിക്കുക. എംസി റോഡിൽ ഇന്ന് പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണമുണ്ട്.
ജന സമ്പർക്കത്തിൽ ജീവിച്ച ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയും ജന സാഗരത്തിൽ അലിഞ്ഞു തന്നെയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപ യാത്ര പുലർച്ചെ 5.30നാണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തെ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽ നിന്നു ഇന്നലെ രാവിലെ ഏഴേ കാലോടെയാണ് വിലാപ യാത്ര ആരംഭിച്ചത്.
അവിടം മുതൽ കോട്ടയം ജില്ല വരെയുള്ള ദൂരം താണ്ടാൻ മണിക്കൂറുകളാണ് എടുത്തത്. ഓരോ ചെറു കവലയിലും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാൻ ജനങ്ങൾ ഒഴുകിയെത്തി. മഴയും പ്രതികൂല കാലവസ്ഥയും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയും ജനം അദ്ദേഹത്തെ കാത്തു നിന്നു. അർധ രാത്രിയിൽ കത്തിച്ച മെഴുകുതിരിയുമായി പോലും ആളുകൾ വഴിയോരത്തു നിന്നു. 61 കിലോമീറ്റർ ദൂരം താണ്ടാൻ എടുത്തത് 10 മണിക്കൂറിലേറെ സമയം.
കോട്ടയം തിരുനക്കര മൈതാനിയിൽ ഇന്നലെ വൈകീട്ടാണ് പൊതു ദർശനം വച്ചിരുന്നത്. സഞ്ചരിച്ച വഴികളിലെല്ലാം വൻ ജനക്കൂട്ടം നിന്നതിനാൽ പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് വിലാപ യാത്ര അദ്ദേഹത്തിന്റെ ജന്മ നാട്ടിലേക്ക് കടക്കുന്നത്. പുതുപ്പള്ളിയിൽ പതിനായിരങ്ങളാണ് അദ്ദേഹത്തെ കാത്തു നിൽക്കുന്നത്. തിരുനക്കര മൈതാനിയിലേക്കും ജനം ഒഴുകിയെത്തുകയാണ്. തിരുനക്കരയിലെ പൊതു ദർശനത്തിനു ശേഷമായിരിക്കും പുതുപ്പള്ളിയിലേക്ക് മൃതദേഹം എത്തിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
