'വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേസ്; ജനാധിപത്യ കേരളത്തിന് നാണക്കേട്', പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയന്‍

മഹാരാജാസ് മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ ഗൂഢാലോചനയ്ക്ക് കേസെടുത്ത ക്രൈംബ്രാഞ്ച് നടപടിയില്‍ വിമര്‍ശനയുമായി പത്രപ്രവര്‍ത്തക യൂണിയന്‍
പി എം ആര്‍ഷോ, കെയുഡബ്ല്യുജെ ലോഗോ
പി എം ആര്‍ഷോ, കെയുഡബ്ല്യുജെ ലോഗോ
Updated on
1 min read

തിരുവനന്തപുരം: മഹാരാജാസ് കോളജ് മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ ഗൂഢാലോചനയ്ക്ക് കേസെടുത്ത ക്രൈംബ്രാഞ്ച് നടപടിയില്‍ വിമര്‍ശനയുമായി പത്രപ്രവര്‍ത്തക യൂണിയന്‍. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിന് എതിരെ കേസെടുത്ത നടപടി  ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണ്. കേരളം എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പറഞ്ഞു.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്‌ക്കെതിരെ കെഎസ്യു നേതാവ്, ചാനലിലെ തത്സമയ റിപ്പോര്‍ട്ടിങ്ങിനിടയില്‍ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ജനാധിപത്യ കേരളത്തിന് നാണക്കേടായ ഈ നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നീങ്ങുമെന്നും യൂണിയന്‍ അറിയിച്ചു.

താന്‍ എഴുതാത്ത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ തന്റെ പേര് വന്നതിന് പിന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കം നടത്തിയ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ഗൂഢാലോചനയുണ്ടെന്ന ആര്‍ഷോയുടെ പരാതി മഹാരാജാസ് കോളജ് ഗവേണിങ് കൗണ്‍സില്‍ തള്ളിയിരുന്നു. പിന്നാലെ ക്രൈം ബ്രാഞ്ച് ആര്‍ഷോയുടെ പരാതിയില്‍ കേസെടുക്കുകയായിരുന്നു. മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ചറല്‍ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആര്‍ഷോയ്ക്കു മാര്‍ക്കോ ഗ്രേഡോ ഇല്ലെങ്കിലും 'പാസ്ഡ്' എന്നു രേഖപ്പെടുത്തിയിരുന്നതാണ് വിവാദമായത്.

എഴുതാത്ത പരീക്ഷ താന്‍ ജയിച്ചെന്ന ആരോപണത്തിന് പിന്നില്‍ അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ചര്‍ച്ചയാകാതിരിക്കാനുള്ള മാധ്യമങ്ങളുടെ ഗൂഢാലോചനയാണെന്ന് ആര്‍ഷോ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. 'മഹാരാജാസ് കോളജിനുള്ളില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ക്യാമ്പസിനകത്ത് നടന്ന ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണം. മാധ്യമ ഗൂഢാലോചന നടന്നോയെന്നും സംശയമുണ്ട്. കോട്ടയം ജില്ലയിലെ അമല്‍ജ്യോതി കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത വിഷയം ഏറ്റെടുത്ത് എസ്എഫ്ഐ ശക്തമായ സമരവുമായി മുന്നോട്ടുപോകുമ്പോഴാണ് ആ സമരത്തെ പൊതു സമൂഹത്തില്‍ എത്തിക്കാത്ത മാധ്യമങ്ങള്‍ എസ്എഫ്ഐയ്ക്ക് പിന്നാലെ വരുന്നത്.

എസ്എഫ്ഐയെ മോശമായി ചിത്രീകരിച്ച് അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയുടെ മരണം പൊതുസമൂഹത്തില്‍ എത്തിക്കാത്ത തരത്തില്‍ പണം പറ്റി ചില മാധ്യമങ്ങള്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് സംശയമുണ്ട്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഒരുദിവസം മൂന്നോനാലോ വട്ടം നിലപാട് മാറ്റി പറയുകയാണ്.'- ആര്‍ഷോ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com