

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തിയതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കോടതിയിലേക്ക്. കെ സുധാകരൻ നിയമോപദേശം തേടി. ക്രൈംബ്രാഞ്ച് നടപടിക്കെതിരെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് സൂചന. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേക്കും.
കേസിൽ അറസ്റ്റിന് നീക്കം നടക്കുന്ന സാഹചര്യത്തിലാണ് സുധാകരൻ കോടതിയെ സമീപിക്കുന്നത്. കേസിൽ നാളെ ചോദ്യം ചെയ്യലിനായി കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സുധാകരന് നോട്ടീസ് നൽകിയിട്ടുണ്ട്. അറസ്റ്റിനു തയാറെടുക്കുന്ന അന്വേഷണസംഘം ഇക്കാര്യത്തിൽ നിയമോപദേശവും തേടിയതായാണ് വിവരം. കേസിൽ സുധാകരനെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്.
മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി അഹമ്മദ്, സലീം എടത്തിൽ, എം ടി ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സുധാകരനെതിരെ തെളിവുകൾ ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. മോൻസന്റെ പക്കൽ നിന്ന് സുധാകരൻ 10 ലക്ഷം വാങ്ങിയെന്നും പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം. കെ സുധാകരൻ ഇന്ന് ആലുവയിൽ വാർത്താസമ്മേളനം നടത്തിയേക്കും. പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തതിന് പിന്നാലെ കെപിസിസി പ്രസിഡന്റിനേയും കുടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
