ഇടുക്കി; ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ തളയ്ക്കാനുള്ള നടപടികൾ തുടങ്ങി. തളയ്ക്കാനുള്ള കൂടിന്റെ നിർമാണം നാളെ തുടങ്ങും. നിര്‍മ്മാണത്തിനായി ദേവികുളത്തു നിന്നും മുറിച്ച തടികള്‍ കോടനാട്ടേക്ക് കൊണ്ടു പോയി തുടങ്ങി. കോടനാട് നിലവിലുണ്ടായിരുന്ന കൂടിന് മതിയായ സുരക്ഷ ഇല്ലാത്തതിനാലാണ് പുതിയത് പണിയാൻ തീരുമാനിച്ചത്.
കഴിഞ്ഞയാഴ്ചയാണ് വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം മൂന്നാറിലെത്തിയത്. അരിക്കൊമ്പനുള്ള കൂട് നിര്‍മ്മാണത്തിന് ആവശ്യമായ തടികള്‍ അടയാളപ്പെടുത്തിയിരുന്നു. തുടർന്ന് ഈ നൂറ്റി ഇരുപത്തിയെട്ട് മരങ്ങള്‍ മുറിച്ചു. ഇന്നലെ രാത്രി ആദ്യ ലോഡ് കോടനാടെത്തിച്ചു. ബാക്കിയുള്ളവ ഇന്ന് എത്തിക്കും. കൂടിന്റെ പണി പൂർത്തിയായതിനു ശേഷമാകും മറ്റ് നടപടികൾ ആരംഭിക്കുക.
വയനാട്ടിൽ നിന്നുള്ള പ്രത്യേക ദൗത്യ സംഘം ഇടുക്കിയിലെത്തും. പാലക്കാടു നിന്നും മൂന്ന് കുങ്കിയാനകളെയും എത്തിക്കും. കുങ്കിയാനകൾക്ക് ആദ്യ ദിവസ്സം വിശ്രമവും രണ്ടാം ദിവസം ആനകള്‍ക്ക് പരിശീലനവും നല്‍കും. അതിന് ശേഷമായിരിക്കും അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിലേക്ക് കടക്കുക. പതിനാലാം തീയതിക്കു മുമ്പ് ഡോ അരുൺ സഖറിയ ഉൾപ്പെടെയുള്ളവർ എത്തും. 301 ആദിവാസി കോളനി, സിമൻറുപാലം എന്നിവിടങ്ങളിൽ എവിടെയെങ്കിലും വച്ച് മയക്കു വെടി വയ്ക്കാനാകുമെന്നാണ് കണക്കു കൂട്ടൽ. അരിക്കൊമ്പനെ സൗകര്യ പ്രദമായ സ്ഥലത്തേക്ക് എത്തിക്കാനുളള നടപടികളും വനംവകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ