തലച്ചോറിൽ കാൻസർ; മൂന്ന് വയസുകാരിക്ക് അതി സങ്കീർണ ശസ്ത്രക്രിയ; സംസ്ഥാനത്ത് ആദ്യം; കുഞ്ഞ് ഇഷിഖ ജീവിതത്തിലേക്ക്

സംസ്ഥാനത്ത് ആദ്യമായാണു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് വയസുള്ള കുഞ്ഞിനു റേഡിയേഷൻ ചികിത്സ വിജയകരമായി പൂർത്തിയാക്കുന്നതെന്നു ഡോക്ടർമാർ പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: തലച്ചോറിൽ കാൻസർ പിടിപ്പെട്ട മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്താൻ നടത്തിയ അതിസങ്കീർണ ശസ്ത്രക്രിയ വിജയകരം. മുളങ്കുന്നത്തുകാവ് ​ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. സംസ്ഥാനത്ത് ആദ്യമായാണു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് വയസുള്ള കുഞ്ഞിനു റേഡിയേഷൻ ചികിത്സ വിജയകരമായി പൂർത്തിയാക്കുന്നതെന്നു ഡോക്ടർമാർ പറഞ്ഞു. 

തിരുവില്വാമല പട്ടിപ്പറമ്പ് കുറുമ്മങ്ങാട്ടുപടി മധുവിന്റെയും കൃഷ്ണേന്ദുവിന്റെയും മകൾ ഇഷിഖ കൃഷ്ണയാണ് ജീവിതത്തിലേക്ക് വീണ്ടും പിച്ച വയ്ക്കുന്നത്. തലച്ചോറിൽ ബാധിച്ച കാൻസറാണ് ഇഷിഖയുടെ ജീവിതം അപകടത്തിലാക്കിയത്. ദിവസവും അനസ്ത‍േഷ്യ നൽകി റേഡിയേഷനു വിധേയമാക്കേണ്ടിവന്ന 30 ദിവസങ്ങളിൽ മാതൃ തുല്യമായ കരുതലും സൂക്ഷ്മതയുമായി ഡോക്ടർമാർ ഒപ്പം നിന്നതോടെയാണ് അതി സങ്കീർണ ശസ്ത്രക്രിയ വിജയകരമായത്. 

സ്വകാര്യ മേഖലയിൽ 20 ലക്ഷം രൂപയോളം ചെലവാകുന്ന ചികിത്സ സൗജന്യമായാണ് കുട്ടിക്ക് ഉറപ്പാക്കിയത്. റേഡിയേഷൻ ചികിത്സയും രണ്ട് ആഴ്ചത്തെ നിരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയ ശേഷം ഇഷിഖയെയും കൂട്ടി മാതാപിതാക്കൾ ഇന്നലെ തുടർ പരിശോധനയ്ക്കായി ആശുപത്രിയിലെത്തി. കളിയും ചിരിയുമായി നിറഞ്ഞ ഇഷിഖയുടെ ആരോഗ്യ നിലയിൽ വലിയ പുരോഗതിയ‍ുണ്ടെന്നു ഡോക്ടർമാർ പറഞ്ഞു. 

കുഞ്ഞിനു തളർച്ചയുണ്ടായതിനെ തുടർന്നാണ് മാതാപിതാക്കൾ മാസങ്ങൾക്കു മുൻപു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചതോടെ ന്യൂറോ സർജറി വിഭാഗത്തിൽ ശസ്ത്രക്രിയ പൂർത്തിയാക്കി ആർസിസിയിൽ റേഡിയേഷൻ ചികിത്സയ്ക്കു റഫർ ചെയ്തു.

തുടർന്നാണു നെഞ്ചുരോഗാശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിലെത്തുന്നത്. ഓങ്കോളജി വിഭാഗം മേധാവി ഡോ.കെ. സുരേഷ് കുമാർ, അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എം ബിന്ദു, ഡോ. ടിആർ സോന റാം, ഡോ. അർച്ചന, ഡോ. വീണ, റേഡിയേഷൻ സേഫ്റ്റി ഓഫീസർ നിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com