‘ജാതിപ്പേരു വിളിച്ച് അസഭ്യം പറഞ്ഞു, ചുരിദാർ വലിച്ചുകീറി‘; വിദ്യാർഥികൾ കണ്ടുനിൽക്കെ സഹപ്രവർത്തകൻ അപമാനിച്ചെന്ന് അധ്യാപിക, പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2023 07:24 AM  |  

Last Updated: 15th March 2023 07:24 AM  |   A+A-   |  

teacher_

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: സർക്കാർ സ്കൂൾ അധ്യാപികയെ സഹപ്രവർത്തകനായ അധ്യാപകൻ വിദ്യാർഥികളുടെ മുന്നിൽവച്ച് ജാതിപ്പേരു വിളിച്ചെന്നും വസ്ത്രം കീറി അപമാനിക്കാൻ ശ്രമിച്ചെന്നും പരാതി. സ്കൂളിലെ താൽക്കാലിക അധ്യാപികയാണ് പരാതി നൽകിയത്. അടിമാലി ഇരുമ്പുപാലം ഗവ. എൽ പി സ്കൂൾ സീനിയർ അസിസ്റ്റന്റ് സി എം ഷമീമിനെതിരെയാണു പരാതി. 

ഷമീമിനെതിരെ പട്ടികജാതി/വർഗ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അധ്യാപകൻ ഒളിവിലാണ്. അന്വേഷണം നടന്നുവരികയാണെന്നാണ് ഡിവൈഎസ്പി ബിനു ശ്രീധർ പറഞ്ഞത്. എന്നാൽ സംഭവത്തിൽ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അധ്യാപികയുടെ ആരോപണം. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് അടുത്ത മാസം മുതൽ സ്കൂളിനു മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് അധ്യാപികയും കുടുംബവും അറിയിച്ചു. 

കഴിഞ്ഞ മാസം 15നാണു സംഭവം. ക്ലാസെടുക്കുന്നതിനിടെ തന്നെ വിളിച്ചിറക്കി വിദ്യാർഥികൾ കണ്ടുനിൽക്കെ ജാതിപ്പേരു വിളിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചുരിദാറിന്റെ ഷാൾ വലിച്ചൂരാൻ ശ്രമിച്ചെന്നുമാണ് അധ്യാപികയുടെ പരാതി. ഷാൾ വലിച്ചപ്പോൾ ചുരിദാർ കീറിപ്പോയെന്നും പരാതിയിൽ പറയുന്നു. തൊഴിലിടത്തെ വൈരാഗ്യമാണ് അവഹേളനത്തിനു പിന്നിലെ കാരണമെന്നാണ് യുവതി പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മൗനം വെടിയാൻ മുഖ്യമന്ത്രി; ബ്രഹ്മപുരം തീപിടിത്തതിൽ ഇന്ന് പ്രത്യേക പ്രസ്താവന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ