നെതര്‍ലാന്‍ഡ്‌സില്‍ വച്ച് സോന്‍ടയുമായി ചര്‍ച്ച നടത്തിയിരുന്നോ?; ബ്രഹ്മപുരത്തില്‍ മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി വിഡി സതീശന്‍

കരാറില്‍ സിപിഎം നേതാക്കളുമായുള്ള ബന്ധത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണം
വിഡി സതീശന്റെ വാര്‍ത്താസമ്മേളനം/ ഫെയ്‌സ്ബുക്ക്
വിഡി സതീശന്റെ വാര്‍ത്താസമ്മേളനം/ ഫെയ്‌സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തില്‍ മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രളയത്തിന് ശേഷം 2019ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സോന്‍ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ?. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തിന് കരാര്‍ എടുത്ത സോന്‍ട ഇന്‍ഫ്രാടെക് കമ്പനിയുമായി സിപിഎം നേതാക്കള്‍ക്ക് എന്താണ് ബന്ധമെന്നും വിഡി സതീശന്‍ ചോദിച്ചു. 

മാലിന്യ നീക്കത്തിനായി കൊച്ചി കോര്‍പ്പറേഷനും സോണ്ട കമ്പനിയും തമ്മിലുള്ള കരാറില്‍ 32 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലൈഫ് മിഷനേക്കാള്‍ വലിയ അഴിമതിയാണ് നടന്നത്. കരാറുകാരെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണ്. കരാറില്‍ സിപിഎം നേതാക്കളുമായുള്ള ബന്ധത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണം. വിജിലന്‍സ് അന്വേഷണം ലൈഫ് മിഷന്‍ കേസുപോലെയാകും. അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും സതീശന്‍ പറഞ്ഞു. 

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങള്‍:

പ്രളയത്തിന് ശേഷം 2019 ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സോന്‍ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ?

കേരളത്തിലെ വിവിധ കോര്‍പ്പറേഷനുകളില്‍ ബയോ മൈനിങ്, വേസ്റ്റ് ടു എനര്‍ജി പദ്ധതികളുടെ നടത്തിപ്പ് കരാര്‍ സോന്‍ട കമ്പനിക്ക് ലഭിച്ചത് എങ്ങനെ?  

സിപിഎം നേതൃത്വം നല്‍കുന്ന കൊല്ലം കോര്‍പ്പറേഷനും കണ്ണൂര്‍ കോര്‍പ്പറേഷനും മുന്‍ പരിചയവും ഇല്ലെന്ന കാരണത്താല്‍ ഈ കമ്പനിയെ ഒഴിവാക്കിയിട്ടും, ബ്രഹ്മപുരത്ത് ഇവരെ തുടരാന്‍ അനുവദിക്കുകയും വേസ്റ്റ് ടു എനര്‍ജി കരാറടക്കം നല്‍കാന്‍ തീരുമാനിച്ചതും എന്തിന്?

സോന്‍ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടിയുണ്ടോ?

ബ്രഹ്മപുരത്തെ ബയോ മൈനിങിനായി കരാര്‍ നല്‍കിയ സോന്‍ട കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാര്‍ പ്രകാരമുള്ള നോട്ടീസ് നല്‍കാത്തത് എന്തുകൊണ്ട്?

കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോന്‍ട കമ്പനി ഉപകരാര്‍ നല്‍കിയത് സര്‍ക്കാരോ കൊച്ചി കോര്‍പ്പറേഷനോ അറിഞ്ഞിരുന്നോ?

കരാര്‍ പ്രകാരം പ്രവര്‍ത്തിച്ചില്ലെന്ന് വ്യക്തമായതിന് ശേഷവും നോട്ടീസ് നല്‍കുന്നതിന് പകരം സോന്‍ടയ്ക്ക് 7 കോടിയുടെ മൊബലൈസേഷന്‍ അഡ്വാന്‍സും പിന്നീട്  4 കോടി രൂപയും അനുവദിച്ചത് എന്തിന്?

ബ്രഹ്മപുരത്ത് വന്‍ തട്ടിപ്പാണ് നടന്നത്. 32 കോടിയുടെ അഴിമതിയാണ് നടന്നത്. ബ്രഹ്മപുരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുകയാണ്. അഴിമതിയില്‍ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. അഴിമതിയില്‍ കോണ്‍ഗ്രസുകാരന് പങ്കുണ്ടെങ്കില്‍ സിബിഐ അന്വേഷണം നടത്തി കുറ്റക്കാരായ എല്ലാവരെയും പിടികൂടട്ടെ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com