വേലായുധന്‍ നായരുടെ വീട്ടില്‍ നടന്ന റെയ്ഡിന്റെ ദൃശ്യം
വേലായുധന്‍ നായരുടെ വീട്ടില്‍ നടന്ന റെയ്ഡിന്റെ ദൃശ്യം

കൈക്കൂലി കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈഎസ്പി മുങ്ങി; രക്ഷപ്പെട്ടത് വീട്ടില്‍ റെയ്ഡ് നടക്കുന്നതിനിടെ

കൈക്കൂലി കേസില്‍ കുടുങ്ങിയ വിജിലന്‍സ് ഡിവൈഎസ്പി പി വേലായുധന്‍ നായര്‍ റെയ്ഡിനിടെ മുങ്ങി
Published on

തിരുവനന്തപുരം: കൈക്കൂലി കേസില്‍ കുടുങ്ങിയ വിജിലന്‍സ് ഡിവൈഎസ്പി പി വേലായുധന്‍ നായര്‍ റെയ്ഡിനിടെ മുങ്ങി. അടുത്തിടെ കൈക്കൂലി കേസില്‍ അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി മുന്‍ സെക്രട്ടറി എസ് നാരായണനില്‍ നിന്ന് വേലായുധന്‍ നായര്‍ 50000 രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. അവിഹിത സ്വത്ത് കേസ് ഒതുക്കിതീര്‍ക്കാനാണ് കൈക്കൂലി വാങ്ങിയത് എന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍. കൂടുതല്‍ തെളിവുകള്‍ തേടി വേലായുധന്‍ നായരുടെ കഴക്കൂട്ടത്തെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെയാണ് മുങ്ങിയത്.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. കേസില്‍ കൂടുതല്‍ തെളിവുകള്‍ തേടി ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരം സ്‌പെഷ്യല്‍ വിജിലന്‍സ് യൂണിറ്റ് രണ്ട് റെയ്ഡ് ആരംഭിച്ചത്. രാത്രി ഒന്‍പത് മണിയോടെ റെയ്ഡ് അവസാനിപ്പിച്ചു. റെയ്ഡില്‍ വേലായുധന്‍ നായര്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വീട്ടില്‍ നിന്ന് ശേഖരിച്ച തെളിവുകള്‍ രേഖപ്പെടുത്തിയ മഹസറില്‍ വേലായുധന്‍ നായരെ കൊണ്ട് ഒപ്പുവെപ്പിച്ചു. പിന്നാലെ വീടിന് പിറകുവശത്തേയ്ക്ക് പോയ വേലായുധന്‍ നായരെ കാണാതാവുകയായിരുന്നു. രാത്രി മുഴുവന്‍ വേലായുധന്‍ നായരെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. കേസില്‍ അറസ്റ്റിലാവുമെന്ന ഭയമാണ് മുങ്ങാന്‍ വേലായുധന്‍ നായരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വേലായുധന്‍ നായര്‍ മുങ്ങിയെന്ന് കാണിച്ച് ഇന്ന് വിജിലന്‍സ് എസ്പി കഴക്കൂട്ടം പൊലീസിന് പരാതി നല്‍കും.

വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പി വി അജയകുമാറാണു വേലായുധന്‍ നായര്‍ക്കെതിരായ കൈക്കൂലി കേസ് അന്വേഷിക്കുന്നത്. നാരായണനെയും തിരുവല്ല മുനിസിപ്പാലിറ്റി ഓഫിസ് അസിസ്റ്റന്റ് ഹസീന ബീഗത്തെയും 25,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ 2 ആഴ്ച മുന്‍പാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. ഈ കേസ് അന്വേഷണത്തിനിടെയാണു വേലായുധന്‍ നായരും നാരായണനും മുന്‍പു നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി ഹരി വിദ്യാധരന്‍ കണ്ടെത്തിയത്. 2021-22 കാലയളവില്‍ നാരായണന്‍ ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സെക്രട്ടറിയായിരിക്കെ ഫെഡറല്‍ ബാങ്കിന്റെ ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍ നിന്നു കഴക്കൂട്ടം ബ്രാഞ്ചിലേക്കു 2021 സെപ്റ്റംബര്‍ 30നു വേലായുധന്‍ നായരുടെ മകന്‍ ശ്യാംലാലിന്റെ  അക്കൗണ്ടിലേക്കു 50,000 രൂപ മാറ്റിയതായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. 

നാരായണനെതിരായ അവിഹിത സ്വത്തു സമ്പാദന കേസ് അന്വേഷിച്ചിരുന്നതു സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പിയായിരുന്ന വേലായുധന്‍ നായരായിരുന്നു. ഇതിനു പിന്നാലെ നാരായണനെതിരായ കേസ് 'മിസ്റ്റേക്ക് ഓഫ് ഫാക്ട്' ആണെന്നും തുടര്‍നടപടി ആവശ്യമില്ലെന്നും കാണിച്ചു വിജിലന്‍സ് കോടതിയില്‍ നാരായണനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് വിജിലന്‍സ് എസ്പി റെജി ജേക്കബ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാമിനു കൈമാറിയതിനു പിന്നാലെയാണു വേലായുധന്‍ നായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡയറക്ടര്‍ നിര്‍ദേശിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com