

തിരുവനന്തപുരം: പരീക്ഷാനടത്തിപ്പിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ച അധ്യാപകന് വിദ്യാഭ്യാസവകുപ്പിന്റെ ശിക്ഷാനടപടി. പരസ്യശാസനയാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂര്‍ ഗവ. ഗേള്‍സ് എച്ച് എസ് എസിലെ മലയാളം അധ്യാപകനായ പി പ്രേമചന്ദ്രന്‍ ആണ് ശിക്ഷിക്കപ്പെട്ടത്.
വിദ്യാർത്ഥികളെയും അധ്യാപകരെയും മുൻകൂട്ടി അറിയിക്കാതെ 2022ലെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകളിലെ ഫോക്കസ് ഏരിയ സമ്പ്രദായത്തിൽ മാറ്റം വരുത്തിയതിനെയാണ് പ്രേമചന്ദ്രൻ ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെ വിമർശിച്ചത്. വിദ്യാർത്ഥികളുടെ പരീക്ഷാഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുപരീക്ഷയിലെ ചോദ്യപേപ്പർ ശില്പശാലയിൽ ഫോക്കസ് വിഭാഗത്തിൽനിന്ന് മാത്രം ചോദ്യം ഉണ്ടാകുമെന്ന തീരുമാനം ലംഘിച്ച് നോൺഫോക്കസ് വിഭാഗത്തിൽനിന്ന് 30 മാർക്കിന്റെ ചോദ്യം ഉൾപ്പെടുത്തിയതിനെയാണ് പ്രേമചന്ദ്രൻ വിമർശിച്ചത്.
അധ്യാപകന്റെ വിമർശനം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക വളർത്തിയെന്നും സർക്കാരിനെതിരേയുള്ള നീക്കമായിരുന്നുവെന്നുമാണ് വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. 1960-ലെ കേരളസർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിൽ 60-എ ലംഘനത്തിന് ചാർജ്മെമ്മോ നൽകുകയും ചെയ്തു. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനാൽ ശിക്ഷ നൽകുന്നതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഒരു വ്യക്തിക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും തന്റെ അക്കാദമിക് സേവനങ്ങൾ കണക്കിലെടുത്ത് ശിക്ഷാനടപടിയിൽനിന്ന് ഒഴിവാക്കണമെന്നും പ്രേമചന്ദ്രൻ മറുപടിയിൽ ആവശ്യപ്പെട്ടു. എന്നാൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ അച്ചടക്കനടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. ഈ മാസം 31നാണ് പ്രേമചന്ദ്രൻ സർവിസിൽനിന്ന് വിരമിക്കുന്നത്. 30 വർഷം സർവീസുള്ള പ്രേമചന്ദ്രൻ 20 വർഷം കരിക്കുലം കമ്മിറ്റിയിൽ അംഗമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates