'സര്‍ഗാത്മക സ്വാതന്ത്ര്യം'; കേരള സ്‌റ്റോറി പ്രദര്‍ശനം തുടരാം; സ്റ്റേ ഇല്ല

ടീസര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്നു നീക്കം ചെയ്യാമെന്ന് നിര്‍മാതാക്കള്‍
കേരള സ്റ്റോറി ടീസറില്‍നിന്ന്‌
കേരള സ്റ്റോറി ടീസറില്‍നിന്ന്‌

കൊച്ചി: ദി കേരള സ്റ്റോറി സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. യഥാര്‍ഥ സംഭവങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട കഥയെന്നാണ് സിനിമയിലെ അവകാശവാദമെന്നും ഇത് സര്‍ഗാത്മക സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും ജസ്റ്റിസുമാരായ എന്‍ നഗരേഷും സോഫി തോമസും അടങ്ങിയ ബെഞ്ച് വിലയിരുത്തി.

കേരളത്തില്‍നിന്ന് 32,000 സ്ത്രീകളെ മതംമാറ്റി സിറിയയിലേക്കു കൊണ്ടുപോയെന്ന പരാമര്‍ശമുള്ള ടീസര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്നു നീക്കം ചെയ്യാമെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. ഇതു കോടതി രേഖപ്പെടുത്തി. 

ട്രെയ്‌ലറില്‍ ഒരു സമുദായത്തിന് മൊത്തത്തില്‍ എതിരായ ഒന്നും ഇല്ലെന്നു കോടതി വിലയിരുത്തി. യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കഥയെന്നാണ് അവകാശവാദം. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. സര്‍ഗാത്മക സ്വാതന്ത്ര്യമാണ്.  സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കിയതാണെന്ന കാര്യവും കോടതി എടുത്തു പറഞ്ഞു.

ദി കേരള സ്‌റ്റോറി ചരിത്രപരമായ വസ്തുതകളല്ല, കഥ മാത്രമല്ലേയെന്ന് ഹൈക്കോടതി വാദത്തിനിടെ ആരാഞ്ഞു. ഇത്തരമൊരു ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് കേരള സമൂഹത്തിന് എന്തു സംഭവിക്കാനാണെന്ന് ബെഞ്ച് ചോദിച്ചു. 

പൂജാരി വിഗ്രഹത്തില്‍ തുപ്പുന്ന സിനിമ പ്രദര്‍ശിപ്പിച്ചിട്ട് ഒന്നും സംഭവിക്കാത്ത നാടാണ് കേരളമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുരസ്‌കാരങ്ങള്‍ നേടിയ സിനിമയാണത്. കേരള സമൂഹം മതേതരമാണെന്ന് കോടതി പറഞ്ഞു.

ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിക്കുന്ന സിനിമ വന്നിട്ടുണ്ട്. ഒന്നും സംഭവിച്ചില്ല. ഒരാളും ഒന്നും പറഞ്ഞില്ല. ഹിന്ദിയിലും മലയാളത്തിലുമൊക്കെ ഇത്തരം സിനിമകള്‍ കണ്ടിട്ടില്ലേയെന്ന് കോടതി ചോദിച്ചു. 

ഒരു സമുദായത്തിന് മൊത്തത്തില്‍ എതിരായി എന്താണ് സിനിമയില്‍ ഉള്ളതെന്ന് ജസ്റ്റിസ് നഗരേഷ് ആരാഞ്ഞു. ട്രെയ്‌ലറില്‍ ഐഎസിന് എതിരായി ആണ് പരാമര്‍ശങ്ങള്‍. ഇസ്ലാമിന് എതിരായി ഒന്നും പറഞ്ഞിട്ടില്ലല്ലോയെന്ന് കോടതി ചോദിച്ചു. ട്രെയ്‌ലര്‍ നവംബറില്‍ പുറത്തുവന്നതാണ്. ഇപ്പോഴാണോ കോടതിയെ സമീപിക്കുന്നതെന്നും ബെഞ്ച് ചോദിച്ചു. 

ചിത്രത്തില്‍ മുസ്ലിം സമുദായത്തെ വില്ലനായി ചിത്രീകരിക്കുകയാണെന്ന്, ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ വച്ച് ഒരു സമൂദായത്തെ മൊത്തം മോശമായി കാണിക്കുകയാണെന്ന് ദവെ വാദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com