താനൂര്‍ ദുരന്തം; ബോട്ടുടമ നാസര്‍ അറസ്റ്റില്‍

താനുരില്‍ നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്‌ 
നാസർ, അപകടത്തിൽപ്പെട്ട ബോട്ട്/ ടിവി ദൃശ്യം
നാസർ, അപകടത്തിൽപ്പെട്ട ബോട്ട്/ ടിവി ദൃശ്യം
Updated on
1 min read

മലപ്പുറം:  താനൂരില്‍ 22 പേര്‍ മരിച്ച ബോട്ടപകടവുമായി ബന്ധപ്പെട്ട കേസില്‍ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. താനൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. അപകടത്തെ തുടര്‍ന്ന് നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

നാസറിന്റെ ഉടമസ്ഥതയിലുള്ള വാഹനം ഇന്ന് എറണാകുളത്തുവച്ച് പൊലീസ് പിടികൂടിയിരുന്നു. വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം പൊലീസ് പിടിച്ചെടുത്തത്. നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവര്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നു. നാസറിന്റെ മൊബൈല്‍ ഫോണും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. 

അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസാണ് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുക. താനൂര്‍ ഡിവൈഎസ്പി കെ.വി. ബെന്നിക്കാണ് അന്വേഷണ ചുമതല. താനൂര്‍ സിഐ ഉള്‍പ്പെടെയുള്ളവരും സംഘത്തിലുണ്ട്.

അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം

താനൂർ ബോട്ട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് പുറമെ, പ്രത്യേക പൊലീസ് സംഘവും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചുകൊണ്ടുള്ള പൊലീസ് അന്വേഷണമാകും നടത്തുക. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവർത്തിക്കുക. 

കുറ്റമറ്റ അന്വേഷണം ഈ അപകടവുമായി ബന്ധപ്പെട്ട് നടത്തുകയും കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരികയും ചെയ്യും. ഇത്തരം അപകടങ്ങൾ ഇനിയും സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാനും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

താനൂർ ദുരന്തത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ സാങ്കേതിക വിദഗ്ധർ കൂടി ഉൾകൊള്ളുന്ന ഒരു ജുഡീഷ്യൽ കമ്മീഷൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. അപകടത്തിൽ മരിച്ച ഓരോ ആളുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാനും തീരുമാനിച്ചിട്ടുണ്ട്. 

അതിനിടെ, ബോട്ടുദുരന്തത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.മേയ് 19-ന് തിരൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com