

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ യുവ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ നിലപാട് മാറ്റി പൊലീസ്. സന്ദീപ് ആദ്യം ആക്രമിച്ചത് ഡോക്ടർ വന്ദനയെയാണ് എന്നാണ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാർക്ക് പരുക്കേറ്റത്. സീനിയര്‍ ഡോക്ടര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയത് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
പ്രതി ആദ്യം ആക്രമിച്ചത് അയാളുടെ ബന്ധുവിനേയും പൊലീസുകാരേയുമാണെന്നാണ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പൊലീസ് പറഞ്ഞിരുന്നത്. ബഹളം കേട്ട് ഇവിടേക്ക് എത്തിയ ഡോ. വന്ദനയെ ഇയാള്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായാണ് എഫ്ഐആർ.
ഡ്രസ്സിങ് റൂമില്‍ ഉപയോഗിക്കുന്ന കത്രിക സന്ദീപ് പെട്ടെന്ന് കൈക്കലാക്കുകയും വന്ദനയുടെ തലയില്‍ ആദ്യം ആഞ്ഞുകുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കുത്തുകൊണ്ട് പ്രാണരക്ഷാര്‍ഥം ഓടിയെ ഡോ. വന്ദനയെ 'നിന്നെയൊക്കെ കുത്തിക്കൊല്ലുമെടീ' എന്ന് ആക്രോശിച്ച് പിന്തുടര്‍ന്നു. ഒബ്‌സര്‍വേഷന്‍ റൂമില്‍ അതിക്രമിച്ചു കയറി ഡോക്ടറെ നിരവധി പ്രവശ്യം കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തുകൊണ്ട് അവശയായി തറയില്‍ വീണ ഡോക്ടറെ പ്രതി തറയിലിട്ട് വീണ്ടും കുത്തി. ഇത് കണ്ട് തടയാനെത്തിയ പൊലീസുകാരേയും ഉദ്യോഗസ്ഥരേയും ആശുപത്രി ജീവനക്കാരേയും പ്രതി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ആശുപത്രിയിലെ കസേരകളും ഉപകരണങ്ങളും അടിച്ച് തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പൊലീസ് പറയുന്നുണ്ട്.
ഡ്രസിങ് റൂമിൽ വച്ച് ബന്ധുവിനേയും പൊലീസുകാരനേയുമാണ് ആദ്യം ആക്രമിച്ചത് എന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞിരുന്നു. ഡ്രസിങ് റൂമില്‍ വച്ച് ഇയാള്‍ പെട്ടെന്ന് വയലന്റ് ആവുകയായിരുന്നു. ആദ്യം ബന്ധുവിനെ ചവിട്ടി. ഇത് തടയാന്‍ ശ്രമിച്ച ഹോം ഗാര്‍ഡിനെയും തൊട്ടരികില്‍ ഉണ്ടായിരുന്ന നാട്ടുകാരനെയും ഡ്രസിങ് റൂമില്‍ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് കുത്തി. ശബ്ദം കേട്ട് ഓടിയെത്തിയ എയ്ഡ് പോസ്റ്റിലെ എഎസ്‌ഐയെയും കുത്തി. ഇത് കണ്ട് പരിഭ്രാന്തരായ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും മറ്റൊരു മുറിയിലേക്ക് മാറി കതക് അടച്ചു. വനിതാ ഡോക്ടര്‍ വന്ദനാ ദാസിന് പെട്ടെന്ന് മാറാന്‍ സാധിച്ചില്ല. ഒറ്റപ്പെട്ട് പോയ ഇവരെ പ്രതി ആക്രമിക്കുകയായിരുന്നു എന്നാണ് എഡിജിപി എംആര്‍ അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates