തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വന്ദനാ ദൗസ് ഒരു ഹൗസ് സര്‍ജനാണ്. അത്ര എക്‌സ്പീരിയന്‍സ്ഡ് അല്ല. അതുകൊണ്ട് തന്നെ ഒരു ആക്രമണം ഉണ്ടായപ്പോള്‍ വന്ദനാ ദാസ് ഭയന്നിട്ടുണ്ട് എന്നാണ് അവിടത്തെ ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
പുലര്‍ച്ചെ അഞ്ചുമണിക്ക് ശേഷമാണ് പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. പ്രതി അക്രമാസക്തനായിരുന്നു. പരിശീലനത്തിന് ഉണ്ടായിരുന്ന സ്വകാര്യ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ഒരു പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ട്. അവിടത്തെ ഒരു പൊലീസുകാരന് കുത്തേറ്റിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍ക്കും കൂടെയുള്ള പൊലീസുകാര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വന്ദനാ ദാസിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം ഡോക്ടര്‍മാര്‍ നടത്തി. എന്നാല്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.
വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ഉള്ള ഇടത്താണ് പ്രതി അക്രമാസക്തമായത്. രോഗികളെ നോക്കുമ്പോള്‍ അവരില്‍ നിന്ന് ഈ രീതിയിലുള്ള ആക്രമണം ഉണ്ടാവുന്നത് ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന കാര്യമാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ആരോഗ്യപ്രവര്‍ത്തകരെ പ്രതിരോധിക്കാന്‍ തയ്യാറാവണമെന്ന് പൊതുസമൂഹത്തോട് വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു.
'പൊലീസുകാരുടെ മധ്യത്തിലാണ് അക്രമം ഉണ്ടായത്. വേദനിപ്പിക്കുന്ന സംഭവമാണ്.മോള്‍ ഒരു ഹൗസ് സര്‍ജനാണ്.അത്ര എക്‌സ്പീരിയന്‍സ്ഡ് അല്ല. അതുകൊണ്ട് ഒരു ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നിട്ടുണ്ട് എന്നാണ് അവിടത്തെ ഡോക്ടര്‍മാര്‍ പറയുന്നത്.' - വീണാ ജോര്‍ജിന്റെ വാക്കുകള്‍. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിലവില്‍ തന്നെ നിയമം ഉണ്ട്. 2012ലെ നിയമം കര്‍ശനമാക്കുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ