തിരുവനന്തപുരം: കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിലെ മതിലിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. ബാങ്ക് വാച്ചറായി ജോലിയിലിരിക്കെ മരിച്ച ഭർത്താവിന്റെ പേരിലുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിലും ആശ്രിത നിയമനം നൽകാത്തതിലും പ്രതിഷേധിച്ചാണ് യുവതി ഭീഷണി മുഴക്കിയത്. പിഎംജിയിലെ കേരള ബാങ്ക് അസ്ഥാന മന്ദിരത്തിന് മുന്നിലായിരുന്നു നാടകീയ രംഗങ്ങൾ. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കി.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. പാറശ്ശാല ധനുവച്ചപുരം കൊല്ലയിൽ സൂര്യക്കോട് സ്വദേശി പ്രകാശിന്റെ ഭാര്യ ശ്രീരഞ്ജിനി (38)യാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കേരള ബാങ്കിൽ താത്കാലിക വാച്ചറായിരുന്നു പ്രകാശ്. മൂന്ന് വർഷം മുൻപാണ് പ്രകാശ് ആത്മഹത്യ ചെയ്തത്.
14 വർഷത്തെ സർവീസുള്ള പ്രകാശ് കാരക്കോണം, വെള്ളറട, ഉദിയൻകുളങ്ങര, ബാലരാമപുരം ശാഖകളിൽ വാച്ചറായിരുന്നു. ഭർത്താവിന്റെ മരണ ശേഷം തനിക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീരഞ്ജിനി നിരന്തരം കേരള ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിഎഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിച്ചില്ലെന്ന് യുവതി പരാതിപ്പെടുന്നു. നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി ഓഫീസിലെത്തിയത്.
അവസാന ശ്രമമെന്ന നിലയിലാണ് ഇവർ ഇന്നലെ ഓഫീസിലെത്തിയത്. എന്നാൽ സുരക്ഷാ ജീവനക്കാർ ഇവരെ കടത്തി വിട്ടില്ല. ബാങ്കിനു മുന്നിൽ കാത്തു നിന്ന ഇവർ ജീവനക്കാർ ബാങ്ക് പൂട്ടി പുറത്തിറങ്ങിയതിനു പിന്നാലെ മതിലിൽ കയറുകയായിരുന്നു. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴെ ഇറങ്ങാൻ തയാറായില്ല. ഒടുവിൽ പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി അരമണിക്കൂറോളം നേരം സംസാരിച്ചാണ് യുവതിയെ താഴെയിറക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates