കൊച്ചി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ മാനസികാരോഗ്യ ചികിത്സാ വിദഗ്ധയെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. പോണേക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് അപകടം. ഡൽഹി എയിംസിലെ ഡോക്ടറായ അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ. ലക്ഷ്മി വിജയൻ (32) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
ഡൽഹിയിൽ വച്ചുണ്ടായ അപകടത്തിൽ കൈമുട്ടിനു പൊട്ടലേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കുമായി കഴിഞ്ഞ എട്ടിന് അമ്മയുടെ കൂടെയാണു ലക്ഷ്മി ആശുപത്രിയിലെത്തിയത്. ഇന്നലെ പുലർച്ചെ നാല് മണിയോടെ ശുചിമുറിയിൽ പോകാനായി എഴുന്നേറ്റ അവർ തിരികെ എത്താൻ വൈകി. പിന്നാലെ നടത്തിയ തിരച്ചിലിലാണു കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. .
പ്രാഥമിക അന്വേഷണത്തിൽ മറ്റു ദുരൂഹതകൾ ഇല്ലെന്നു പൊലീസ് വ്യക്തമാക്കി. ഇവർ പത്താം നിലയിലേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. ചേരാനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്തു. സംസ്കാരം നാളെ ഒന്നിനു പാമ്പാക്കുട സൗത്ത് പിറമാടം എൽപി സ്കൂളിനു സമീപം.
പിതാവ്: പിറമാടം മനയ്ക്കകാലായിൽ (പുളിങ്കുന്നേൽ) എംജി വിജയൻ (റിട്ട. അധ്യാപകൻ ശല്യാംപാറ എസ്എൻവി യുപി സ്കൂൾ) , മാതാവ്: പാലാ മേവിട ചെങ്ങഴശ്ശേരിൽ ഉഷ (അമ്പഴച്ചാൽ ശ്രീനാരായണ പബ്ലിക് സ്കൂൾ അധ്യാപിക). സഹോദരി: അബ്ജ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ