കൊല ഹോട്ടല്‍ മുറിയില്‍ വച്ച്, മൃതദേഹം രണ്ടുഭാഗങ്ങളായി മുറിച്ചുമാറ്റി; പ്രതികള്‍ പദ്ധതിയിട്ടത് ടാറ്റ നഗറിലേക്ക് കടക്കാന്‍

വ്യാപാരിയായ സിദ്ദിഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഹോട്ടലില്‍ ബുക്ക് ചെയ്ത് മുറിയില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്ന് സൂചന
കൊല്ലപ്പെട്ട സിദ്ദിഖ്, പിടിയിലായ ഷിബിലിയും ഫർഹാനയും
കൊല്ലപ്പെട്ട സിദ്ദിഖ്, പിടിയിലായ ഷിബിലിയും ഫർഹാനയും
Updated on
2 min read

കോഴിക്കോട്: വ്യാപാരിയായ സിദ്ദിഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഹോട്ടലില്‍ ബുക്ക് ചെയ്ത് മുറിയില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്ന് സൂചന. സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ടു ഭാഗങ്ങളായി മുറിച്ചുമാറ്റിയെന്നാണ് കരുതുന്നത്. ഇതിന് ശേഷം മൃതദേഹാവിശിഷ്ടങ്ങള്‍ ട്രോളി ബാഗുകളിലാക്കി പ്രതികളായ ഷിബിലിയും ഫര്‍ഹാനയും കാറില്‍ ഹോട്ടലില്‍ നിന്ന് പുറത്തുപോയതായാണ് റിപ്പോര്‍ട്ട്. ഹോട്ടലില്‍ നിന്ന് കാറിലേക്ക് ട്രോളി ബാഗ് കയറ്റുന്നതിന്റെയും യാത്ര പോകുന്നതിന്റെയും നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദിഖാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ ജീവനക്കാരനായ ഷിബിലും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയും ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്് എന്നിവരാണ് പിടിയിലായത്. ഷിബിലിയേയും ഫര്‍ഹാനയേയും ചെന്നൈയിലെ എഗ്മോറില്‍ നിന്നാണ് പിടികൂടിയത്. റെയില്‍വേ സുരക്ഷാ സേനയുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത് എന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ് വ്യക്തമാക്കി. ഇവരില്‍ നിന്ന് പൂട്ടിയനിലയിലുള്ള ട്രോളി ബാഗും 16000 രൂപയുമാണ് കണ്ടെടുത്തത്. ജംഷഡ്പൂരിലെ ടാറ്റ നഗറിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.  

ഹോട്ടലില്‍ നിന്ന് പ്രതികള്‍ പുറത്തേക്കു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹോട്ടലിന്റെ തൊട്ടടുത്തുള്ള വസ്ത്രവില്‍പനശാലയിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഈ മാസം 18നാണ് സിദ്ദിഖിനെ കാണാതാകുന്നത്.

എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ ജി 3, ജി4 എന്നിങ്ങനെ രണ്ടു റൂമുകള്‍ ഈ മാസം 18നാണ് ബുക്ക് ചെയ്തത്. സിദ്ദിഖിന്റെ പേരിലാണ് റൂമുകള്‍ ബുക്ക് ചെയ്തിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ജി 4ല്‍ വച്ചാണ് കൊലപാതകം നടന്നതെന്ന സ്ഥിരീകരിക്കാത്ത വിവരമാണ് പുറത്തുവരുന്നത്.19ന് വൈകിട്ട് 3.09നും 3.19നും ഇടയില്‍ ബാഗുകള്‍ കാറില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. 

വെള്ളനിറത്തിലുള്ള കാറിലാണ് ബാഗുകള്‍ കയറ്റിയത്. സിദ്ദിഖിന്റെ തന്നെ കാറാണ് ഇതിന് ഉപയോഗിച്ചത്. ചെറുതുരുത്തിയില്‍ നിന്ന് പൊലീസ് കാര്‍ കണ്ടെത്തി. കാര്‍ പാര്‍ക്ക് ചെയ്ത് പതിനഞ്ച് മിനിറ്റിനു ശേഷമാണ് ആദ്യ ബാഗ് കാറിന്റെ ഡിക്കിയില്‍ കയറ്റുന്നത്. പിന്നീട് കുറച്ച് സമയത്തിനു ശേഷം അടുത്ത ബാഗുമായി ഒരു യുവതി എത്തുന്നു. ഈ ട്രോളി ബാഗും കാറില്‍ കയറ്റിയ ശേഷം ഇരുവരും കാറില്‍ കയറുന്നതും കാര്‍ മുന്നോട്ടു നീങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 
രണ്ടു പേര്‍ ഹോട്ടലില്‍ നിന്ന് പുറത്തുവരുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മൂന്നാമത്തെയാള്‍ കാറില്‍ ഉണ്ടെന്നാണ് നിഗമനം.

തുടര്‍ന്ന് ഇവര്‍ മൃതദേഹം ഉപേക്ഷിക്കുന്നതിനായി അട്ടപ്പാടിയിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. യാത്രയ്ക്കിടെ അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ വെച്ചാണ് സിദ്ദിഖിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിട്ടുള്ളത്. യുപിഐ വഴിയും എടിഎം കാര്‍ഡ് വഴിയും പണം പിന്‍വലിച്ചതായാണ് വിവരം. ഇതിന് ശേഷം അട്ടപ്പാടി ചുരത്തിലെത്തിയ പ്രതികള്‍ ഒന്‍പതാം വളവില്‍ നിന്ന് മൃതദേഹം സൂക്ഷിച്ച ട്രോളി ബാഗുകള്‍ കൊക്കയിലേക്ക് എറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിദ്ദിഖിനെ കാണാനില്ലെന്ന പരാതിയില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായതെന്നാണ് സൂചന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com