'​​ഗൾഫിൽ നിന്നു സമ്പാദിച്ചതെല്ലാം അമ്മ പാഴാക്കി'- പക്ഷാഘാതം ബാധിച്ച വീട്ടമ്മയുടെ ദുരൂഹ മരണം; മകൻ അറസ്റ്റിൽ

സതീഷ് കുമാർ അമ്മയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി
സതീഷ് കുമാർ
സതീഷ് കുമാർ

കൊല്ലം: പാക്ഷാഘാതം ബാധിച്ച വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ചെറുപൊയ്ക തെക്ക് നെടിയവിള ഭാ​ഗം സതീഷ് ഭവനിൽ ശശിധരൻ പിള്ളയുടെ ഭാര്യ പത്മിനിയമ്മ (61) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മൂത്ത മകൻ സതീഷ് കുമാർ (37) ആണ് അറസ്റ്റിലായത്. പുത്തൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

സതീഷ് കുമാർ അമ്മയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. 

​ഗൾഫിൽ ജോലി ചെയ്തു സമ്പാദിച്ചതെല്ലാം പാഴാക്കിയത് അമ്മയാണെന്നു പറഞ്ഞ് ഇയാൾ പതിവായ് മദ്യപിച്ചു വഴക്കിടുമായിരുന്നുവത്രെ. സതീഷ് കുമാറിന്റെ ഭാര്യ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പിണങ്ങി പോയിരുന്നു. ഇതിനു ശേഷം വീട്ടിൽ വഴക്ക് പതിവായി. ഉപദ്രവം സഹിക്കാൻ കഴിയാതെ പിതാവ് ശശിധരൻ പിള്ളയും കുറച്ചു ദിവസം മുൻപ് വീടുവിട്ടിറങ്ങിയിരുന്നു. 

അമ്മയും മകനും മാത്രമാണ് പിന്നീട് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി സതീഷ് പുറത്തു നിന്നു വാങ്ങിക്കൊണ്ടു വന്ന ഭക്ഷണം കളിക്കുന്നതിനിടെ അമ്മയുമായി വഴക്കുണ്ടാക്കി. കട്ടിലിൽ കിടന്ന അമ്മയെ സതീഷ് തള്ളി താഴെയിട്ടു. തല പിടിച്ചു തറയിൽ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. തൊഴിയേറ്റു വാരിയെല്ലു പൊട്ടി. ഇതും തലയ്ക്കേറ്റ ക്ഷതവുമാണ് മരണ കാരണം. 

അയൽ വീട്ടിലെ യുവതി ചായയുമായി എത്തിയപ്പോഴാണ് മുൻവശത്തെ മുറിയിൽ പത്മിനിയമ്മ മരിച്ചു കിടക്കുന്നത് കണ്ടത്. ഈ സമയം സതീഷ് കുമാർ അകത്തെ മുറിയിൽ കിടക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ ഒന്നുമറിയില്ലെന്ന ഭാവത്തിലായിരുന്നു ഇയാൾ. എന്നാൽ തെളിവുകൾ നിരത്തി പൊലീസ് ചോദ്യം ചോദിച്ചതോടെ ഇയാൾ കുറ്റം സമ്മതിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com