അപൂർവങ്ങളിൽ അപൂർവ കുറ്റകൃത്യം, പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി; അസഫാക് ആലത്തിന്റെ ശിക്ഷ ഇങ്ങനെ...

കേരളം ഉറ്റുനോക്കിയ കേസില്‍ എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്
പ്രതി അസ്ഫാക്/ഫയല്‍
പ്രതി അസ്ഫാക്/ഫയല്‍

കൊച്ചി: അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും, പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പോക്‌സോ കോടതി. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അസഫാക് ആലത്തിന് വധശിക്ഷ വിധിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 

കേരളം ഉറ്റുനോക്കിയ കേസില്‍ എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്. പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ അഞ്ചു ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്‌സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ. ജീവപര്യന്തം ജീവിതാവസാനം വരെ തടവ് ആണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

പ്രതിയുടെ ശിക്ഷയും വകുപ്പുകളും: 

ഐപിസി 201 തെളിവ് നശിപ്പിക്കല്‍- 5 വര്‍ഷം കഠിന തടവ്, പതിനായിരം രൂപ പിഴ

297- മൃതദേഹത്തോട് അനാദരവ് കാണിക്കുക- ഒരു വര്‍ഷം തടവ് 

366 എ - 10 വര്‍ഷം കഠിന തടവ്, 25,000 രൂപ പിഴ, പിഴ അടച്ചില്ലെങ്കില്‍ ആറുമാസം തടവ്

364-ാം വകുപ്പ്- 10 വര്‍ഷം കഠിന തടവ്, 25,000 രൂപ പിഴ

367-ാം വകുപ്പ് - 10 വര്‍ഷം കഠിന തടവ്, 25,000 രൂപ പിഴ

328 -ാം വകുപ്പ് - 10 വര്‍ഷം കഠിന തടവ്, 25,000 രൂപ പിഴ

376 -2 ജെ - സമ്മതം കൊടുക്കാന്‍ കഴിയാത്ത ആളെ ബലാത്സംഗം  ചെയ്യുക എന്ന കുറ്റകൃത്യം 

377- പ്രകൃതി വിരുദ്ധ ലൈംഗികപീഡനം 

പോക്‌സോ ആക്ടിലെ 5 ഐ- ബലാത്സംഗത്തിനിടെ ലൈംഗികാവയവങ്ങളില്‍ പരിക്കേല്‍പ്പിക്കുക

5- എല്‍- ഒന്നില്‍ കൂടുതല്‍ തവണ ബലാത്സംഗം ചെയ്യുക

5 എം- 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുക 

എന്നീ അഞ്ചു വകുപ്പുകള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഇത് ജീവിതാവസാനം വരെ തടവായിരിക്കും. കൂടാതെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവ് അനുഭവിക്കണം.

302 വകുപ്പ്- മരിക്കുന്നതു വരെ തൂക്കിലേറ്റുക

എല്ലാ കുറ്റകൃത്യങ്ങള്‍ക്കും അതത് നിയമം അനുശാസിച്ചിട്ടുള്ള പരമാവധി ശിക്ഷ നല്‍കിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് പറഞ്ഞു.  

പ്രതി പിഴത്തുക അടയ്ക്കുകയാണെങ്കില്‍ അതില്‍ നിന്നും കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി തുക നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com