പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സത്യം ഉടൻ പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു. എന്റെ പേഴ്‌സണൽ സെക്രട്ടറിയും സ്റ്റാഫും ഞാൻ നിർദേശിച്ചതനുസരിച്ച് ആരോപണങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഇതിനോടകം ചില തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പരാതിക്കാരൻ പറഞ്ഞ ആ ദിവസം ബന്ധപ്പെട്ട ആൾ ഓഫീസിൽ ഉണ്ടായിരുന്നില്ല. ഈ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. സത്യം ഉടൻ പുറത്തുവരും, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു വീണ.
കൈകാര്യം ചെയ്യുന്ന വകുപ്പന്മേൽ വേണ്ടത്ര അധികാരമില്ലെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊരു പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും എന്നാൽ തന്റെ കഴിവിനനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം പാർട്ടി തന്നിട്ടുണ്ടെന്നുമായിരുന്നു വീണയുടെ മറുപടി. മന്ത്രി പേഴ്‌സണൽ സ്റ്റാഫിന്റെ നിഴലിലാണെന്ന പൊതുധാരണയെക്കുറിച്ച് ചോദിച്ചപ്പോഴാകട്ടെ പ്രധാനപ്പെട്ട കാര്യങ്ങൾ സ്ത്രീകൾക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന മുൻവിധിയാണ് കാരണമെന്ന് വീണ തിരിച്ചടിച്ചു.
"സ്ത്രീകൾക്ക് പ്രധാനപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ല, അല്ലെങ്കിൽ മറ്റാരുടെയോ നിർദ്ദേശപ്രകാരമാണ് അവൾ അത് ചെയ്യുന്നത് എന്നുള്ള മുൻവിധി കൊണ്ടാണത്. എല്ലാ മേഖലകളിലെയും ഭൂരിഭാഗം സ്ത്രീകളും ഇത് അനുഭവിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന ധാരണയുടെ ഭാഗമാണിത്. രാഷ്ട്രീയത്തിലും മാധ്യമ സ്ഥാപനങ്ങളിലുമെല്ലാം സ്ത്രീകൾ ഇത് അഭിമുഖീകരിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമപ്രവർത്തകർ എന്നോട് പറഞ്ഞിട്ടുണ്ട് അവർക്ക് രാഷ്ട്രീയവും മറ്റ് പ്രധാന ബീറ്റുകളും കൈകാര്യം ചെയ്യാൻ അവസരം ലഭിക്കാറില്ലെന്ന്. അത്തരമൊരു ധാരണയുടെ അടിസ്ഥാനം എന്താണ്?", വീണ ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ