സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പോക്‌സോ കേസ് പ്രതി മറ്റൊരു പെണ്‍കുട്ടിയുമായി റിസോര്‍ട്ടില്‍, അറസ്റ്റ്

പോക്‌സോ കേസ് പ്രതിയെ റിസോര്‍ട്ടില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു
എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍
എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍

കല്‍പറ്റ: പോക്‌സോ കേസ് പ്രതിയെ റിസോര്‍ട്ടില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് പുത്തൂര്‍മഠം മേലെ കച്ചേരി പുനത്തില്‍ വീട്ടില്‍ മുര്‍ഷിദ് മുഹമ്മദ് (24) നെയാണ് തിങ്കളാഴ്ച കല്‍പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് സ്വകാര്യ ബസ് ഡ്രൈവറാണ് ഇയാള്‍. പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മലപ്പുറം വാഴക്കാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് കല്‍പറ്റ പൊലീസ് മുര്‍ഷിദ് മുഹമ്മദിനെ അന്വേഷിച്ചത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതി കല്‍പറ്റയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് എത്തിയപ്പോഴാണ് റിസോര്‍ട്ടില്‍ നിന്ന് മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം ഇയാളെ കണ്ടെത്തിയത്.

മുര്‍ഷിദ് മുഹമ്മദ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രണയംനടിച്ച് വയനാട്ടിലെ റിസോര്‍ട്ടുകളിലെത്തിച്ച് പീഡിപ്പിക്കുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്ടുനിന്ന് വിദ്യാര്‍ത്ഥിനികളെ സ്വന്തം കാറിലാണ് ഇയാള്‍ വയനാട്ടില്‍ എത്തിച്ചിരുന്നത്. സ്‌കൂളിലേക്കും ട്യൂഷനും മറ്റും പോവുന്നസമയത്ത് കുട്ടികളെ കാറില്‍ കയറ്റികൊണ്ടുവന്നശേഷം വൈകീട്ട് സ്‌കൂള്‍വിടുന്ന സമയമാകുമ്പോഴേക്ക് കോഴിക്കോട്ടേക്ക് തിരികെ എത്തിക്കുകയാണ് ചെയ്തിരുന്നത്. പ്ലസ്വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ പ്രണയംനടിച്ച് വലയിലാക്കിയതെന്നും പൊലീസ് പറഞ്ഞു. പന്തീരാങ്കാവ് സ്റ്റേഷനിലും ഇയാളുടെ പേരില്‍ കേസുണ്ട്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, റിസോര്‍ട്ടില്‍ വരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കണമെന്നും പ്രായപൂര്‍ത്തിയാകാത്തവരാണ് ഒപ്പമുള്ളതെങ്കില്‍ പൊലീസില്‍ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ട് റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com