കണ്ണൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട് ആണെന്ന് സ്പീക്കർ എഎൻ ഷംസീർ. അതിലൊരു സംശയവും വേണ്ട. സഹകരണ മേഖലയിൽ ചില തെറ്റായ പ്രവണതകൾ കടന്നുകയറിയിട്ടുണ്ട്. സഹകാരികൾക്ക് നല്ലനിലയിലുള്ള ജാഗ്രത വേണം. അടിക്കാനുള്ള വടി നമ്മൾ തന്നെ ചെത്തിയിട്ടു കൊടുക്കരുതെന്നും എ എൻ ഷംസീർ പറഞ്ഞു.
ഒരു ഭാഗത്ത് സഹകരണ മേഖലയെ ലക്ഷ്യമിട്ടുകൊണ്ട്, കേരളത്തിന്റെ സമ്പദ് ഘടനയെ എങ്ങനെ തകർക്കാൻ എന്താണ് വഴി എന്നു നോക്കിക്കൊണ്ടുള്ള ശ്രമം നടക്കുന്നുണ്ട്. അപ്പോഴാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഒരുഭാഗത്ത് വരുന്നതെന്ന് ഷംസീർ പറഞ്ഞു. പട്ടുവം സർവിസ് സഹകരണ ബാങ്ക് കാർഷികമേഖലയിൽ നടപ്പാക്കുന്ന നൂതനപദ്ധതികളും സ്നേഹസ്പർശം ക്ഷേമപദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒറ്റു കൊടുക്കരുത്: എംവി ഗോവിന്ദൻ
അതിനിടെ, കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി പ്രതിസന്ധി നേരിടുമ്പോൾ നേതാക്കൾ ഒറ്റുകൊടുക്കരുതെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പാർട്ടി തൃശൂർ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ആവശ്യപ്പെട്ടു. മുതിർന്ന നേതാക്കളിൽ നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
കരുവന്നൂരിലുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. വേണ്ട രീതിയിൽ പ്രശ്നത്തെ കൈകാര്യം ചെയ്തില്ലെന്ന് മാത്രമല്ല, സാഹചര്യത്തിനനുസരിച്ച് പരിഹാരത്തിനും ശ്രമമുണ്ടായില്ല. ഈ രീതിയിൽ പോയാൽ പാർട്ടിക്ക് ഭാവിയുണ്ടാവില്ലെന്നും ജനങ്ങൾ കൈയൊഴിയുമെന്നും ജനവിധി എതിരാവുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ