തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ നിക്ഷേപം ഉണ്ടെന്ന ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട് തള്ളി പെരിങ്ങണ്ടൂര്‍ ബാങ്ക് ഭരണസമിതി. അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലുള്ള അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ഇത്തരം തെറ്റായ വാർത്തകൾ ബാങ്കിലെ നിക്ഷേപകരിൽ ആശങ്ക ജനിപ്പിക്കുന്നു.
ബാങ്കിനെ താറടിച്ചു കാണിക്കുക എന്നതാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ. ബാങ്കിലെ സാധാരണ ജനങ്ങളുടെ നിക്ഷേപം പുറത്തേക്ക് ഒഴുകാൻ മാത്രമേ ഇത്തരം വ്യാജവാർത്തകൾ ഉപകരിക്കൂ എന്നും ബാങ്ക് അധികൃതർ വാർത്താ കുറിപ്പിൽ പറയുന്നു. സിപിഎം ഭരണസമിതിയാണ് പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് ഭരിക്കുന്നത്.
90 വയസ്സുള്ള അരവിന്ദാക്ഷന്റെ അമ്മയ്ക്ക് 1,600 രൂപ കര്‍ഷകത്തൊഴിലാളി പെന്‍ഷനല്ലാതെ മറ്റു വരുമാനമൊന്നുമില്ല. എന്നാൽ അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരിൽ പെരിങ്ങണ്ടൂർ ബാങ്കിലുള്ള അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നായിരുന്നു വാർത്തകൾ. ഈ അക്കൗണ്ടിന്‍റെ നോമിനി തട്ടിപ്പുകേസിലെ മുഖ്യ പ്രതി വെളപ്പായ സതീശന്റെ സഹോദരൻ ശ്രീജിത്താണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ